കൊൽക്കത്ത- ദുർഗപൂജ കമ്മിറ്റികൾക്ക് ധനസഹായം നൽകാനുള്ള മമത ബാനർജിയുടെ സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹരജി ഫയലിൽ സ്വീകരിക്കാൻ കൽക്കത്ത ഹൈക്കോടതി വിസമ്മതിച്ചു. അടുത്ത ബജറ്റിന് ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ബംഗാളിലെ 28,000 ത്തോളം വരുന്ന ദുർഗ പൂജ കമ്മിറ്റികൾക്ക് പതിനായിരം രൂപ വീതം ഗ്രാന്റ് നൽകാനാണ് ചൊവ്വാഴ്ച്ച എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെ മമത ബാനർജി സർക്കാർ തീരുമാനിച്ചത്. രാജ്യത്തിന്റെ മതേതര ഘടനക്ക് എതിരാണ് തുക അനുവദിക്കൽ എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. സർക്കാറിന്റെ നിയമനിർമാണ തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് അവകാശമില്ലെന്ന് സർക്കാർ വാദിച്ചു. വിധിക്കെതിരെ ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു.