റിയാദ് - സ്വകാര്യ മേഖലയിൽ സൗദികളുടെ മിനിമം വേതനം ഉയർത്തില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. വ്യത്യസ്ത മാർഗങ്ങളിലൂടെ വേതനം ഓട്ടോമാറ്റിക് ആയി ഉയർത്തുന്ന ശൈലി മന്ത്രാലയം നടപ്പാക്കും. വിദേശികൾക്ക് നടപ്പാക്കിയ ലെവി സൗദികളുടെ വേതനം ഉയർത്തുന്നതിന് പരോക്ഷമായി സഹായകമായി.
സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ദ്വിദിന അവധി നടപ്പാക്കും. പ്രതിവാര തൊഴിൽ സമയം 40 മണിക്കൂറായി കുറക്കുന്നതിനും സ്വകാര്യ മേഖലയിലെ മിനിമം വേതനം ഉയർത്തുന്നതിനും നിലവിൽ നീക്കമില്ല. വ്യവസായികളെ ദോഷകരമായി ബാധിക്കാത്ത നിലക്ക് സ്വകാര്യ മേഖലയിൽ സൗദികളുടെ വേതനം ഉയർത്തുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കി സൗദി പൗരന്മാർക്ക് അനുയോജ്യമായ വേതനം ഉറപ്പു വരുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയിൽ വനിതാ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സംരക്ഷണം നൽകുന്നതിനും ലക്ഷ്യമിട്ട് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി പുതിയ നിയമം നടപ്പാക്കും. സ്വകാര്യ മേഖലയിൽ പതിനെട്ടു ലക്ഷം സൗദികൾ ജോലി ചെയ്യുന്നുണ്ട്. സർക്കാർ മേഖലയിൽ സൗദി ജീവനക്കാർ പന്ത്രണ്ടു ലക്ഷമാണ്.
തൊഴിൽ രഹിതരായ മുഴുവൻ സൗദി എൻജിനീയർമാർക്കും തൊഴിലുകൾ ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ വേതന സുരക്ഷാ പദ്ധതി പൂർണ തോതിൽ നടപ്പാക്കും. ജീവനക്കാർക്ക് മൂന്നു മാസം തുടർച്ചയായി വേതനം നൽകാത്ത സ്വകാര്യ കമ്പനികൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള മുഴുവൻ സേവനങ്ങളും വിലക്കും. അടച്ചുപൂട്ടിയ സൗദി ഓജർ, അൽമുഅജ്ജൽ കമ്പനികളിലെ തൊഴിലാളികൾക്ക് വേതനവും ആനുകൂല്യങ്ങളും ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസ് കോടതിക്കു മുന്നിലാണ്. വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതു മണിക്ക് അടക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുമെന്നും സ്വകാര്യ മേഖല ഭയക്കുന്നുണ്ട്. എന്നാൽ പുതിയ തൊഴിൽ വിപണി തന്ത്രം നടപ്പാക്കി ഈ പ്രശ്‌നത്തിന് പരിഹാരം കാണും.
സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് സാധിക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വിജയമാണ്. സ്വകാര്യ മേഖലക്കും സൗദിവൽക്കരണത്തിലൂടെ നേട്ടമുണ്ടാകും. ഓരോ മേഖലയെയും കുറിച്ച് മന്ത്രാലയം പ്രത്യേകം പ്രത്യേകം പഠിച്ച് സൗദിവൽക്കരണത്തിനുള്ള പോംവഴികൾ തയാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാർ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച 68 പദ്ധതികളിൽ പകുതി ഉദ്യോഗാർഥികളെയും പകുതി സ്വകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ്. നാലു വർഷത്തിനുള്ളിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് പത്തര ശതമാനത്തിലും താഴെയായി കുറക്കും. സൗദി വനിതകൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ ചില വീഴ്ചകളുണ്ട്. അവകാശങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് വനിതാ ജീവനക്കാരെ ബോധവൽക്കരിക്കുന്നതിന് പദ്ധതിയുണ്ട്. സൗദി യുവതികളെ ജോലിക്കു വെക്കുന്നതിനു വേണ്ടി സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പ്രവണത ഉടലെടുത്തിട്ടില്ല. മാനവ ശേഷി വികസന നിധിയുടെ പ്രവർത്തനത്തിൽ താൻ സംതൃപ്തനല്ല. സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് സൗദി യുവതീയുവാക്കളെ സഹായിക്കുന്ന ഏതാനും പദ്ധതികൾ ആഴ്ചകൾക്കുള്ളിൽ മാനവ ശേഷി വികസന നിധി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.