Sorry, you need to enable JavaScript to visit this website.

നമ്പി നാരായണന് സര്‍ക്കാര്‍ 50 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം- കേരള പോലീസ് വ്യാജ ചാരക്കേസില്‍ കുടുക്കി വേട്ടയാടിയ മുന്‍ ഐഎസ്ആര്‍ഓ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ അദ്ദേഹത്തിനു കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക നാരായണന് കൈമാറിയത്. സുപ്രീം കോടതിയുടെ ഈ വിധിയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നും അതു കൊണ്ടാണ് പരസ്യമായി ഈ നഷ്ടപരിഹാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ നമ്പി നാരായണന്‍ കാണിച്ച നിശ്ചയദാര്‍ഢ്യത്തെ മുഖ്യമന്ത്രി പുകഴ്ത്തി.

Image may contain: one or more people

ചാരക്കേസില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചു വരികയാണ്. അന്വേഷണ ഏജന്‍സികളെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുന്നവര്‍ പരിശോധന നടത്തേണ്ടതുണ്ട്. ചില കേസുകളില്‍ മുന്‍വിധിയോടെയും ഊഹങ്ങള്‍ക്കനുസരിച്ചും കാര്യങ്ങള്‍ നീക്കുന്നവരും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മാസമാണ് നമ്പി നാരായണന് നഷ്ടപ്പരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചത്. അദ്ദേഹത്തെ കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ജസ്റ്റിസ് ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചിരുന്നു.
 

Latest News