ന്യൂദൽഹി- മീ ടൂ ക്യാംപെയ്‌നിൽ കുടുങ്ങി വിദേശകാര്യമന്ത്രി എം.ജെ അക്ബറും. പത്രപ്രവർത്തകനായിരുന്ന കാലത്ത് അക്ബർ അഭിമുഖത്തിനെത്തുന്ന സഹപ്രവർത്തരോട് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നാലു വനിത മാധ്യമപ്രവർത്തകരെത്തി. ഹോട്ടൽ മുറിയിൽ മദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു അഭിമുഖങ്ങളെന്നും വനിതാ മാധ്യമപ്രവർത്തകർ ആരോപിക്കുന്നു.
മാധ്യമപ്രവർത്തക പ്രിയ രമണിയാണ് ആദ്യം അക്ബറിനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞവർഷം എഴുതിയ ലേഖനത്തിലായിരുന്നു അക്ബറിനെതിരെ പ്രിയ രമണി രംഗത്തെത്തിയത്. സൗത്ത് മുംബൈ ഹോട്ടലിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ലേഖനത്തിലുണ്ടായിരുന്നത്.
തുടർന്ന് പ്രേർന്ന സിംഗ് ബിന്ദ്ര, സുജാത ആനന്ദൻ, ഹരീന്ദ്ര ബവേജ തുടങ്ങിയവരും അക്ബറിനെതിരെ രംഗത്തെത്തി.
ടെലഗ്രാഫ്, ഏഷ്യൻ ഏജ്, സൺഡേ ഗാർഡിയൻ തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായിരുന്ന എം.ജെ അക്ബർ പിന്നീട് ബി.ജെ.പി പ്രതിനിധിയായാണ് രാജ്യസഭയിലെത്തിയത്. ബോളിവുഡ് താരം നാനാ പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത തുടക്കമിട്ട മീ ടൂ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിലാണ് കൂടുതൽ പ്രമുഖർക്കെതിരെ ആരോപണങ്ങളുണ്ടാകുന്നത്. നടി പൂജ ഭട്ട്്, കങ്കണ റാവത്ത് എന്നിവരും ഈ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു. പ്രമുഖ എഴുത്തുകാരൻ ചേതൻ ഭഗത്ത്, നടൻ രജത് കപൂർ, ഹാസ്യതാരം ഉത്സവ് ചക്രവർത്തി, സംവിധായകൻ വികാസ് ബഹൽ എന്നിവർക്കെതിരെയും ആരോപണമുണ്ടായിരുന്നു.
എത്രവർഷം പിന്നിട്ട സംഭവങ്ങളായാലും ഇത്തരം ആരോപണങ്ങളുടെ പേരിൽ കേസെടുക്കാമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി പറഞ്ഞു.