റോഹിംഗ്യകള്‍ ദുരിതക്കയത്തില്‍തന്നെ; ഒറ്റ അഭയാര്‍ഥി പോലും മടങ്ങിയില്ല

ബംഗ്ലാദേശിലെ കോക്‌സസ് ബസാറില്‍ ഉപ്പുചാക്ക് ചുമക്കുന്ന റോഹിംഗ്യ അഭയാര്‍ഥികള്‍.
ധാക്ക- മ്യാന്മര്‍ പട്ടാളത്തിന്റെ വംശഹത്യ കാരണം പലായനം ചെയത റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ ഒരാള്‍ പോലും ഇനിയും ബംഗ്ലാദേശില്‍നിന്ന് മടങ്ങിയില്ല. പുനരധിവാസത്തിനായി ബംഗ്ലാദേശും മ്യാന്മറും ഒപ്പിട്ട കരാര്‍ ഒമ്പതു മാസം പിന്നിട്ടു. മ്യാന്മറിലേക്ക് മടങ്ങാന്‍ 6000 റോഹിംഗ്യകള്‍ക്ക് ക്ലിയറന്‍സ് നല്‍കിയതായും ബാഗ്ലാദേശ് വിദേശ മന്ത്രി എ.എച്ച്. മഹ്്മൂദ് അലി പറയുന്നു. പട്ടാളവും ബുദ്ധ മത ഭീകരരും തകര്‍ത്തെറിഞ്ഞ റാഖൈന്‍ ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം എവിടെയുമെത്താത്തതാണ് അഭയാര്‍ഥികള്‍ മടങ്ങാതിരിക്കാന്‍ കാരണമെന്ന് ബംഗ്ലാദേശ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. റാഖൈന്‍ സംസ്ഥാനത്ത് നിര്‍മിക്കുന്ന വീടുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
റോഹിംഗ്യകളെ പുനരധിവസിപ്പിക്കുന്നതിന് മ്യാന്മറും ബംഗ്ലാദേശും തീരുമാനിച്ചിരുന്നുവെങ്കിലും നടപടികള്‍ കടലാസിലൊതുങ്ങി. ഗ്രാമങ്ങളിലെ സ്ഥിതി മെച്ചപ്പെടുന്നതുവരെ മടങ്ങാന്‍ തയാറല്ലെന്ന് അഭയാര്‍ഥികളും വ്യക്തമാക്കുന്നു. മ്യാന്മര്‍, ബംഗ്ലാദേശ് അധികൃതര്‍ നടത്തുന്ന ചര്‍ച്ചകളില്‍ തങ്ങളുടെ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്ന റോഹിംഗ്യകളുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
പുനരധിവാസ പ്രക്രിയ കഴിയും വേഗം ആരംഭിക്കാന്‍ ഇന്ത്യ മ്യാന്മറിലും ബംഗ്ലാദേശിലും സമ്മര്‍ദം തുടരുന്നുണ്ടെങ്കിലും ഇന്ത്യ മ്യാന്മര്‍ അധികൃതരില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്ന നിലപടാണ് ബംഗ്ലാദേശ് വ്യക്തമാക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിന് ചൈനക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് ബംഗ്ലാദേശ് ചൂണ്ടിക്കാണിക്കുന്നു.
മ്യാന്മറില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ 12 ലക്ഷം റോഹിംഗ്യകളാണ് അയല്‍ രാജ്യമായ ബംഗ്ലാദേശിലുള്ളത്. അഭയാര്‍ഥികളെ സുരക്ഷിത സാഹചര്യത്തില്‍ പുനരധിവസിപ്പിക്കുന്നതിന് മ്യാന്മര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.
അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യ ധാര്‍മിക പിന്തുണ നല്‍കുന്നുണ്ടെങ്കിലും മ്യാന്മര്‍ സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം അനിവാര്യമാണെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് എച്ച്.ടി. ഇമാം വാര്‍ത്താലേഖകരോട് പറഞ്ഞത്. അഭയാര്‍ഥി പ്രതിസന്ധിക്ക് കാരണമായ മ്യാന്മര്‍ നയങ്ങള്‍ക്കെതിരായ യു.എന്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്യരുതെന്നാണ് ബംഗ്ലാദേശ് ചൈനയോട് ആവശ്യപ്പെടുന്നത്. ചൈന പ്രത്യക്ഷ ആവശ്യവുമായി മുന്നോട്ടു വന്നാല്‍ പ്രശ്‌നം എളുപ്പം പരിഹരിക്കപ്പെടുമെന്നും ബംഗ്ലാദേശ് അധികൃതര്‍ പറയുന്നു.
റാഖൈന്‍ സംസ്ഥാന വികസനത്തിന് 25 ദശലക്ഷം ഡോളര്‍ സഹായം നല്‍കുന്നതിന് ഇന്ത്യ ധാരണയിലെത്തിയിരുന്നു. റാഖൈനില്‍ 250 പ്രീ ഫാബ്രിക്കേറ്റഡ് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഒറ്റ വീടു മാത്രമാണ് പൂര്‍ത്തിയായതെന്ന് ഈയിടെ റാഖൈന്‍ സന്ദര്‍ശിച്ച ബംഗ്ലാദേശ് വിദേശമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷം 250 വീടുകള്‍ പൂര്‍ത്തിയായതായി ഇന്ത്യ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തുന്നതിനു പുറമെ, റോഹിംഗ്യകള്‍ സ്വമേധയാ മടങ്ങണമെങ്കില്‍ പട്ടാളം തീയിട്ട് നശിപ്പിച്ച വീടുകള്‍ക്ക് പകരം പുതിയ വീടുകളും അനിവാര്യമാണ്.
ബംഗ്ലാദേശ്, മ്യാന്മര്‍ സര്‍ക്കാരുകള്‍ തമ്മില്‍ പരസ്പരം വിശ്വാസമില്ലാത്തതാണ് ഒറ്റ അഭയാര്‍ഥിയെ പോലും ഇനിയും പുനരധിവസിപ്പിക്കാന്‍ സാധിക്കാത്തതിനു പിന്നിലെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.
 
 

Latest News