നജീബിന്റെ തിരോധാനം: കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് അനുമതി

ന്യൂദല്‍ഹി- ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹ് മദിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്ന റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സി.ബി.ഐക്ക് ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കി.
അന്വേഷണച്ചുമതലയില്‍നിന്നു സി.ബി.ഐയെ മാറ്റി പ്രത്യേക സംഘത്തെ ഏല്‍പിക്കണമെന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ ആവശ്യം ജസ്റ്റിസുമാരായ എസ്.മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ച് തള്ളി. സി.ബി.ഐ റിപ്പോര്‍ട്ട് ലഭിക്കാനായി ഹരജിക്കാരിക്ക് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മകനെ കണ്ടെത്താന്‍ പോലീസിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് 2016-ല്‍ നജീബിന്റെ മാതാവ്  ഹൈക്കോടതിയെ സമീപിച്ചത്.
2016 ഒക്ടോബര്‍ 15നാണ് ജെ.എന്‍.യു ക്യാംപസിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ നജീബിനെ കാണാതായത്. കാണാതാവുന്നതിന്റെ തലേദിവസം എ.ബി.വി.പി പ്രവര്‍ത്തകരും നജീബും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു.
ദല്‍ഹി പൊലീസ് അന്വേഷിച്ച കേസ് ഒരു വര്‍ഷം മുന്‍പ് സിബിഐ ഏറ്റെടുത്തെങ്കിലും നജീബിനെ കണ്ടെത്താന്‍ സാധിച്ചില്ല.
തിരോധാനത്തിനു പിന്നിലുള്ളവരെന്നു നജീബിന്റെ കുടുംബം സംശയിച്ച ഒന്‍പതു വിദ്യാര്‍ഥികളെ ചോദ്യം ചെയ്തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ദൃക്സാക്ഷികളുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും മൊഴികള്‍ വിശദമായി പരിശോധിക്കാന്‍ സി.ബി.ഐയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 
 

Latest News