ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ഭരണം എ.ബി.വി.പിക്ക്

ഹൈദരാബാദ്- എട്ടു വര്‍ഷത്തെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ആധിപത്യം അവസാനിപ്പിച്ച് ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളിലും എ.ബി.വി.പി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ആദിവാസി, ദളിത്, മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യമായ യുനൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍ (യു.ഡി.എ), എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെയാണ് ഹിന്ദുത്വ വിദ്യാര്‍ത്ഥി സംഘടന പരാജയപ്പെടുത്തിയത്. എ.ബി.വി.പിയുടെ ആരതി എന്‍ നാഗ്പാലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2013നു ശേഷം ഒരു വിദ്യാര്‍ത്ഥിനി ആദ്യമായാണ് യുണിയന്‍ അധ്യക്ഷ സ്ഥാനത്തെത്തുന്നത്.

ആരതി നാഗ്പാലിന് 1,663 വോട്ട് ലഭിച്ചപ്പോള്‍ എതിരാളികളായ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി എര്‍റാം നവീവിന് 334 വോട്ടും യു.ഡി.എ സ്ഥാനാര്‍ത്ഥി ശ്രീജ വാസ്തവിക്ക് 842 വോട്ടും മാത്രമെ നേടാനായുള്ളൂ. അമിത് കുമാര്‍ (വൈസ് പ്രസിഡന്റ്), ധീരജ് സംഗോജി (ജനറല്‍ സെക്രട്ടറി), പ്രവീണ്‍ കുമാര്‍ എസ് (ജോയിന്റ് സെക്രട്ടറി), അരവിന്ദ് എസ് കുമാര്‍ (കള്‍ചറല്‍ സെക്രട്ടറി), നിഖില്‍ രാജ് കെ (സ്‌പോര്‍ട്്‌സ് സെക്രട്ടറി) എന്നിവരാണ് ജയിച്ച മറ്റു എ.ബി.വി.പി വിദ്യാര്‍ത്ഥി നേതാക്കള്‍. വെള്ളിയാഴ്ചയായിരുന്നു വോട്ടെടുപ്പ്.

Latest News