സൗദിയില്‍ പിടിയിലായ വിദേശികള്‍ പതിനെട്ടര ലക്ഷം കവിഞ്ഞു

റിയാദ്- 'നിയമ ലംഘകരില്ലാത്ത രാജ്യം' കാമ്പയിന്റെ ഭാഗമായി രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായ നിയമ ലംഘകരുടെ എണ്ണം പതിനെട്ടര ലക്ഷമായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ ശനിയാഴ്ച വരെ ആകെ 18,49,032 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 14,19,953 പേര്‍ ഇഖാമ നിയമ ലംഘകരും 2,91,375 പേര്‍ തൊഴില്‍ നിയമ ലംഘകരും 1,37,704 പേര്‍ നുഴഞ്ഞു കയറ്റക്കാരുമാണ്.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 2,753 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 706 സൗദികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 685 പേര്‍ക്കെതിരെ തത്സമയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 21 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞു കയറുന്നതിന് ശ്രമിച്ച 31,183 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 54 ശതമാനം പേര്‍ യെമനികളും 43 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 1,458 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
നിലവില്‍ 12,280 നിയമ ലംഘകരെ നിയമാനുസൃത നടപടികള്‍ക്ക് വിധേരയാക്കി വരികയാണ്. ഇക്കൂട്ടത്തില്‍ 10,727 പേര്‍ പുരുഷന്മാരും 1,553 പേര്‍ വനിതകളുമാണ്. ഇതിനകം 4,71,243 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടു കടത്തി. 3,02,774 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 2,63,025 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 3,22,316 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

 

Latest News