നിലമ്പൂർ- റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാൽ നിലമ്പൂർ-തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്ര വണ്ടിയായി ഓടിത്തുടങ്ങുമെന്നു റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ (ഡി.ആർ.എം) പ്രതാപ്കുമാർ ഷമ്മി പറഞ്ഞു.
നിലമ്പൂർ റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിൽ പുതിയ ഗുഡ്‌സ് ഷെഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. അവിടേക്കുള്ള റോഡിന്റെ പ്രവൃത്തി ഏതാണ്ടു പൂർത്തിയാക്കി. മറ്റു നിരവധി വികസന പ്രവർത്തനങ്ങളും നടപ്പാക്കി വരികയാണ്. സ്‌റ്റേഷനിൽ ഒരു ഷെൽറ്റർ കൂടി തുടങ്ങാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ നിന്നു പുലർച്ചെ ഒരു തീവണ്ടി കൂടി തുടങ്ങുന്ന കാര്യം പരിഗണനയിലാണ്. രാത്രി വണ്ടി തുടങ്ങുന്നതും പരിഗണനയിലുണ്ട്.
ടിക്കറ്റില്ലാതെ നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ വ്യാപകമായി യാത്ര ചെയ്യുന്നുവെന്ന ആക്ഷേപം ചർച്ചയിൽ ഉയർന്നു. ടിക്കറ്റ് പരിശോധനകൾ നടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതു സംബന്ധിച്ചുള്ള പരിശോധനകൾ ഊർജിതമാക്കാൻ ഡി.ആർ.എം ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ചരക്കു ഗതാഗതം തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വ്യാപാരി പ്രതിനിധികളോട് മാനേജർ ആവശ്യപ്പെട്ടു. സിമന്റ് വ്യാപാരികളുടെ പ്രതിനിധി ചർച്ചയിൽ പങ്കെടുത്തിരുന്നു. നിലവിൽ ഉച്ചക്കു ശേഷം മൂന്നിനു ശേഷമാണ് സിമന്റ് എത്തുകയെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ ഈ സമയത്ത് ചരക്കെടുക്കൽ പ്രയാസമാണെന്നും രാവിലെ ഏഴു മണിക്ക് ചരക്കെത്തിച്ചാൽ മാത്രമേ വ്യാപാരികൾക്കു ഇതു കൈകാര്യം ചെയ്യാൻ കഴിയൂവെന്നും വ്യാപാരികൾ അറിയിച്ചത് റെയിൽവേ അംഗീകരിച്ചു. ഡിവിഷണൽ എൻജിനീയർ കോ-ഓർഡിനേഷൻ, സീനിയർ ഡിവിഷണൽ എൻജിനീയർ (ഓപ്പറേറ്റിങ്), സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ തുടങ്ങിയവരും ഡി.ആർ.എമ്മിനെ അനുഗമിച്ചു.