Sorry, you need to enable JavaScript to visit this website.

താനൂരിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ഭാര്യ അറസ്റ്റിൽ

സവാദ്

താനൂർ- വാടകക്ക് താമസിക്കുന്ന വീട്ടിൽ രാത്രിയിൽ മകനോടൊപ്പം ഉറങ്ങുകയായിരുന്ന മൽസ്യത്തൊഴിലാളിയായ യുവാവിനെ അജ്ഞാതൻ ദാരുണമായി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ തെയ്യാല ഓമച്ചപ്പുഴയിലെ വാടക ക്വാർട്ടേഴ്്‌സിലാണ് കൊലപാതകം നടന്നത്. താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ്(40) ആണ് മരിച്ചത്. തലക്കടിച്ചും കഴുത്തറുത്തുമാണ് കൊലപാതകം നടത്തിയത്.  സവാദിന്റെ കഴുത്ത് മുറിഞ്ഞ നിലയിലും ശരീരത്തിൽ കത്തി കൊണ്ട് വരഞ്ഞ അടയാളങ്ങളും കാണപ്പെട്ടിട്ടുണ്ട്.  തലക്ക് മരക്കഷ്ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റെ മുറിവുണ്ടെന്നും പോലീസ് പറഞ്ഞു. മൂത്ത മകനൊപ്പം വരാന്തയിൽ ഉറങ്ങുന്നതിനിടെയാണ് കൊല നടന്നത്.  രാത്രി വൈദ്യുതി പോയത് കാരണം ഇരുവരും ഗ്രില്ലിട്ട വരാന്തയിൽ വാതിൽ പൂട്ടി കിടന്നിരുന്നു. അർധരാത്രി ഉറങ്ങുന്നതിനിടെ മുഖത്തേക്ക് രക്തം തെറിച്ചപ്പോൾ മകൻ ഞെട്ടിയുണരുകയായിരുന്നു. ഈ സമയത്ത് കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ട് മണിയോടെ ഭാര്യയാണ് കൊലപാതകം നടന്ന വിവരമറിയിച്ചത്. സംഭവശേഷം ഭാര്യ സൗജത്തിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും വൈകീട്ട് ഏഴ് മണിയോടെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ തെളിവെടുപ്പ് ഇന്ന് നടത്തും. 
  രണ്ടു വർഷത്തോളമായി വാടക ക്വാർട്ടേഴ്‌സിലാണ് സവാദും ഭാര്യയും മക്കളും താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. സംഭവം നടക്കുന്നതിന്റെ തലേ ദിവസവും സവാദ് കടലിൽ പോയിരുന്നു. പൗറകത്ത് കമ്മുവിന്റെയും ഉമ്മാച്ചുമ്മയുടെയും മകനാണ്. ഷർജ ഷെറി, സാജദ്, ഷംസ ഷെറി, സജല ഷെറി മക്കളാണ്. യാഹു, അഷ്‌റഫ്, സഫിയ, സമദ്, സുലൈഖ, റാഫി, അലിമോൻ, നസീമ, യൂനസ്, ഫാസില എന്നിവർ സഹോദരങ്ങളും. 
സംഭവ സ്ഥലം ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീഷ് കുമാർ, തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്‌കർ എന്നിവർ സന്ദർശിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. സവാദിന്റെ മൃതദേഹം ഇന്നലെ ആറു മണിക്ക് അഞ്ചുടി മുഹ്‌യുദ്ദീൻ ജുമാമസ്ജിദിൽ ഖബറടക്കി. 


 

Latest News