- വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം ഇനാം
കോഴിക്കോട് - ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് നേതാക്കളെ കണ്ടെത്താൻ വാണ്ടഡ് നോട്ടീസുമായി എൻ.ഐ.എ. എൻ.ഐ.എ കോടതി പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലർ വിലങ്ങാട് മേഖലയിലും പതിച്ചു. എൻ.ഐ.എ സംഘം അന്വേഷിക്കുന്ന വയനാട് വെള്ളമുണ്ട കേസിലെ പ്രതികളായ ഗീത, സിന്ധു എന്നീ പേരുകളിൽ അറിയപ്പെടുന്ന സുന്ദരിക്കും മഹേഷ്, ജോൺ, മാരപ്പ എന്നീ പേരുകളിൽ അറിയപ്പെടുന്ന ജയണ്ണക്കും വേണ്ടിയാണ് കോടതി വാണ്ടഡ് നോട്ടീസ് പുറത്തിറിക്കിയത്. ഇവരെ കണ്ടെത്തി വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ റിമാന്റിൽ കഴിയുന്ന രൂപേഷിന്റെ സംഘത്തിലെ പ്രധാനികളാണ് ഇരുവരും. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളോട് ചേർന്നു കിടക്കുന്ന വനമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'കബനീ ദള'ത്തിന്റെ എട്ടു പേരിൽ ഇപ്പോൾ ഇരുവരെയും കേന്ദ്രീകരിച്ചാണ് പ്രധാന പ്രവർത്തനം.
2013 നവംബർ ഒന്നിന് കുറ്റിയാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വായാട് കോളനിയിലെത്തി ദേശദ്രോഹപരമായ ലഘുലേഖകൾ വിതരണം ചെയ്ത രൂപേഷിന്റെ സംഘത്തിലെ അംഗങ്ങളാണ് രണ്ട് പേരും. 2014 ജനുവരി ഒന്നിനും നാലിനും പനിയേരി, വലിയ പാനോം എന്നിവിടങ്ങളിലും ഇതേ സംഘം എത്തിയിരുന്നു. സംഭവങ്ങളിൽ നാല് പേർക്കെതിരെ വളയം, കുറ്റിയാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രൂപേഷിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. 2013 ൽ തൊട്ടിൽപാലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂരണി മലയിലെ കരിങ്കൽ ക്വാറിയിലെ ജെ.സി.ബി കത്തിച്ച കേസിൽ ഇരുവരും ഉൾപ്പെട്ടതായി സൂചനയുണ്ട്. തൊട്ടിൽ പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസ് അഭ്യന്തര സുരക്ഷാ വിഭാഗമാണ് അന്വേഷിക്കുന്നത്.
വിലങ്ങാട് മലയോര മേഖലകളിൽ പല ഭാഗത്തായി സ്ത്രീകൾ ഉൾപ്പെടെയുള്ള ആയുധ ധാരികളായ സംഘങ്ങൾ നാട്ടുകാരുടെയും മറ്റും ശ്രദ്ധയിൽ പെട്ടിരുന്നു. പശ്ചിമഘട്ട മല നിരകൾ കേന്ദ്രീകരിച്ചാണ് കബനീളത്തിന്റെ പ്രവർത്തനം. താമരശ്ശേരി മുതൽ വയനാട് മേഖലകളിലാണ് കബനീ ദളം ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നീളുന്നത്. വിലങ്ങാട് ടൗൺ, വില്ലേജ് ഓഫീസുകൾ, റേഷൻ കടകൾ, മുമ്പ് മാവോയിസ്റ്റുകൾ എത്തിയ കോളനികൾ എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്