Sorry, you need to enable JavaScript to visit this website.

ഏഴ് റോഹിംഗ്യ മുസ്ലിം അഭയാര്‍ത്ഥികളെ നാടുകടത്തുന്നത് തടയില്ലെന്ന് സുപ്രീം കോടതി

ന്യുദല്‍ഹി- അസമില്‍ അധികൃതരുടെ പിടിയിലുള്ള ഏഴ് റോഹിംഗ്യ മുസ്ലിം അഭയാര്‍ത്ഥികളെ മ്യാന്‍മറിലേക്ക് നാടുകടത്തുന്ന നടപടി തടയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ ഇവരെ മ്യാന്‍മര്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് ഉറപ്പായി. പിടിയിലായ റോഹിംഗ്യ വംശജര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവരെ പൗരന്മാരായി മ്യാന്‍മര്‍ നേരത്തെ അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. മ്യാന്‍മറിലെ റാഖൈന്‍ മേഖലയിലെ ക്യാഉക് ഡോയില്‍ നിന്നുള്ളവരാണ് ഇവര്‍. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിന് 2012ലാണ് ഇവരെ പിടികൂടി തടവിലാക്കിയത്. ഇവരെ നാടുകടത്താനായി കഴിഞ്ഞ ദിവസം അതിര്‍ത്തിയിലേക്കു കൊണ്ടുപോയിരുന്നു. 

ഈ റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറാണെന്ന് മ്യാന്‍മര്‍ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുശാര്‍ മേത്ത കോടതിയെ അറിയിച്ചു. അഭയാര്‍ത്ഥികളെ സംഘര്‍ഷഭൂമിയിലേക്ക് തിരിച്ചയക്കുന്നത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്ന് ഇന്ത്യയുടെ നീക്കത്തെ വിമര്‍ശിച്ച് യുഎന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യമായാണ് റോഹിംഗ്യ അഭയാര്‍ത്ഥികളെ ഇന്ത്യ നാടുകടത്തുന്നത്. 

ഇന്ത്യയില്‍ നാല്‍പതിനായിരത്തോളം റോഹിംഗ്യ അഭയാര്‍ത്ഥികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ 16000ഓളം പേര്‍ക്കു മാത്രമെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ളൂ. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ മുസ്ലിംവിരുദ്ധ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി അരങ്ങേറിയ വ്യാപക പീഡനങ്ങളും ആക്രമണങ്ങളും കാരണമാണ് റോഹിംഗ്യ മുസ്ലിം വംശജര്‍ മ്യാന്‍മര്‍ വിട്ട് അയല്‍ രാജ്യങ്ങളിലേക്ക് അഭയം തേടിപ്പോയത്.
 

Latest News