ന്യൂദൽഹി- മൂന്നു സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് നൽകിയ പോളിയോ വാക്‌സിനുകളിൽ അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. മഹാരാഷ്ട്ര, തെലങ്കാന, യു.പി എന്നിവടങ്ങളിൽ വിതരണം ചെയ്ത വാക്‌സിനുകളിലാണ് അണുബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽനിന്ന് ഇല്ലായ്മ ചെയ്ത ടൈപ്-2 പോളിയോ വൈറസിന്റെ അണുക്കളാണ് വാക്‌സിനേഷന്റെ ഭാഗമായി കുട്ടികൾക്ക് നൽകിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഗാസിയാബാദ് ആസ്ഥാനമായുള്ള ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് വാക്‌സിനേഷനുള്ള മരുന്ന് നിർമ്മിച്ചത്.
അണുബാധ സ്ഥിരീകിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രാലായം ജാഗ്രതാ നിർദ്ദേശം നൽകി. വാക്‌സിനേഷനുള്ള മരുന്നുകളിൽ അണുബാധയുണ്ടായത് എങ്ങിനെയാണെന്ന് കണ്ടെത്താൻ കമ്മീഷനെയും രൂപീകരിച്ചു. അണുബാധയുള്ള വാക്‌സിനുകൾ നൽകിയ കുട്ടികളെ നിരീക്ഷിക്കാനും നിർദ്ദേശം നൽകി.
ഉത്തർപ്രദേശിൽ വാക്‌സിനേഷനെടുത്ത ചില കുട്ടികളുടെ വിസർജ്യത്തിൽ പോളിയോ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ഈ കമ്പനിയുടെ വാക്‌സിൻ ഉടൻ പിൻവലിക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.