റിയാദ്- തലസ്ഥാന നഗരിയിൽ വിദേശി നടത്തുന്ന ബിനാമി സ്ഥാപനം കണ്ടെത്തി. വാണിജ്യ, നിക്ഷേപ മന്ത്രാലയവും സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും സക്കാത്ത്, നികുതി അതോറിറ്റിയും സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിയാദിൽ പ്രവർത്തിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് കമ്പനി അറബ് വംശജൻ ബിനാമിയായി നടത്തുന്നതായി തെളിഞ്ഞത്. വിദേശിയും മകനും ചേർന്നാണ് സ്ഥാപനം നടത്തിയിരുന്നത്. ഇതിനാവശ്യമായ സഹായ സഹകരണങ്ങൾ സൗദി പൗരൻ ചെയ്തുകൊടുക്കുകയായിരുന്നു.
നിയമ നടപടികൾക്ക് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് വിദേശികളെയും സൗദി പൗരനെയും വാണിജ്യ, നിക്ഷേപ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ഇത് ബിനാമി സ്ഥാപനമാണെന്നു സംശയിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തെ അറിയിച്ചത് സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സാണ്. മന്ത്രാലയ അധികൃതർ നടത്തിയ പരിശോധനയിൽ സ്ഥാപനം വിദേശികൾ ബിനാമിയായി നടത്തുകയാണെന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്തി.