സുഹൃദ് രാഷ്ട്രമായ ഇന്ത്യക്ക് എണ്ണ ഉറപ്പാക്കാന്‍ വഴി കണ്ടെത്തും -അമേരിക്ക

വാഷിംഗ്ടണ്‍- ഇറാനെതിരായെ ഉപരോധങ്ങള്‍ അടുത്ത മാസം നാല് മുതല്‍ ശക്തമാക്കാനിരിക്കെ, ഇന്ത്യയുടെ എണ്ണ ഇറക്കുമതി ആവശ്യത്തെ കുറിച്ച് ബോധ്യമുണ്ടെന്ന് അമേരിക്ക. ഇന്ത്യക്ക് ബദല്‍ ഇന്ധന വിതരണത്തിനുള്ള സംവിധാനം കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും ട്രംപ് ഭരണകൂടുത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുഹൃത്തായ ഇന്ത്യയുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള സംഭാഷണങ്ങള്‍ തുടരുന്നത്. 2015 ല്‍ ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍നിന്ന് പിന്‍വാങ്ങിയ അമേരിക്ക ഇറാനു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്.  
ഇറാനു മേലുള്ള അമേരിക്കന്‍ ഉപരോധം നവംബര്‍ നാല് മുതല്‍ കൂടുതല്‍ ശക്തമാക്കാനിരിക്കെ ഇന്ത്യക്ക് ഉപദേശവുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍. എണ്ണ ഇറക്കുമതിയാണ് ഇന്ത്യക്ക് പ്രധാനമായും ആവശ്യം. ഇതിനായി ബദല്‍ വഴി തേടുകയും ചര്‍ച്ചകള്‍ നടത്തുകയും വേണം. ഇങ്ങനെ ചെയ്താല്‍ ഉപരോധം നമ്മുടെ സുഹൃത്തായ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദ്യഘട്ട ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും നവംബര്‍ നാല് മുതലാണ് പൂര്‍ണ തോതില്‍ നടപ്പിലാക്കുന്നത്. ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളും നവംബര്‍ നാലോട് കൂടി ഇറാനില്‍ നിന്നുള്ള എണ്ണ ഉപരോധം പൂര്‍ണമായി നിര്‍ത്തലാക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഏതെങ്കിലും രാജ്യം ഇറാനുമായി ഇടപാട് തുടര്‍ന്നാല്‍ ആ രാജ്യത്തിന്റെ അമേരിക്കന്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സംവിധാനവുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നവംബര്‍ നാല് മുതല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചാണ് അമേരിക്ക ഉപരോധം ശക്തിപ്പെടുത്തുന്നത്.
അതേസമയം, അമേരിക്കയുടെ ഉപരോധം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടില്ല. ഇറാനില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല. ഇതിനിടയിലാണ് ഇന്ത്യക്ക് എണ്ണ ഉറപ്പു വരുത്തുമെന്ന യു.എസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന.
ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇവിടെ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇതിനധികം തന്നെ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

Latest News