Sorry, you need to enable JavaScript to visit this website.

പാർട്ടി ഓഫീസ് സർക്കാർ ഭൂമിയിലെന്ന്; ഉദ്ഘാടനത്തിന് യെച്ചൂരി വരില്ല 

കാസർകോട് - റവന്യു ഭൂമി കൈയേറി സി.പി.എം ഓഫീസ് പണിതുവെന്ന ആരോപണം ചൂടുപിടിച്ചു നിൽക്കെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരിപാടി റദ്ദാക്കിയത് സി.പി.എം അണികളിലും പ്രവർത്തകരിലും ചർച്ചയായി. പുല്ലൂർ പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ കേളോത്ത് സുശീല ഗോപാലൻ നഗർ ബ്രാഞ്ച് കമ്മറ്റിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം ഉദ്ഘാടന പരിപാടിയാണ് യെച്ചൂരി അവസാന നിമിഷം ഒഴിവാക്കിയത്. ഓഫീസ് നിർമ്മാണം സർക്കാർ ഭൂമി കൈയേറിയാണ് പണിതതെന്ന ആരോപണം ശക്തമായതാണ് യെച്ചൂരിയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് അണിയറ സംസാരം. 
സംഭവം വിവാദമായെങ്കിലും യെച്ചൂരി പരിപാടി റദ്ദാക്കിയത് ഇതുകൊണ്ടല്ലെന്നാണ് സി.പി.എം വിശദീകരണം. പാർട്ടി ഓഫീസ് ഉദ്ഘാടനത്തോടൊപ്പം ഇന്ന് കാഞ്ഞങ്ങാട് നടക്കേണ്ടിയിരുന്ന കെ. മാധവൻ ഫൗണ്ടേഷന്റെ അവാർഡ് സമർപ്പണവും മാറ്റി വെച്ചിട്ടുണ്ട്. അവാർഡ് ജേതാവായ യെച്ചൂരിയുടെ ഭാര്യാപിതാവ് അതീവ ഗുരുതരനിലയിൽ ദൽഹിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനാൽ തനിക്ക് ദൽഹി വിട്ട് വരാൻ കഴിയില്ലെന്ന് യെച്ചൂരി അറിയിച്ചതിനെ തുടർന്നാണ് അവാർഡ് സമർപ്പണ ചടങ്ങ് മാറ്റിയതെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നുമാണ് ഫൗണ്ടേഷൻ ചെയർമാൻ മന്ത്രി ഇ. ചന്ദ്രശേഖരനും ജനറൽ സെക്രട്ടറി ഡോ. സി.ബാലനും അറിയിച്ചിരിക്കുന്നത്.
ഉദ്ഘാടനം മാറ്റിയതുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 
ഒരു സെന്റ് ഭൂമിക്ക് പത്ത് ലക്ഷം രൂപ വിലയുള്ള പെരിയ ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് വിവാദ സി.പി.എം ഓഫീസ് കെട്ടിടം. ഇവിടെ രണ്ടേക്കറിൽ അധികം ഭൂമി റവന്യു വകുപ്പിന്റെ കൈയിലുണ്ടെന്ന് താലൂക്ക് ഓഫീസ് രേഖയിലുണ്ട്. ഇത്രയും സ്ഥലത്ത് 17 വീടുകളും സി.പി.എം ഓഫീസും മാത്രമാണുള്ളത്.  യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഈ ചെറുവീടുകൾ പൊളിച്ചു മാറ്റിയിരുന്നുവെന്നും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ വീണ്ടും പണിയുകയായിരുന്നു എന്നാണ് ആരോപണം. 
അതേസമയം തങ്ങൾ പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഓഫീസ് കെട്ടിടം പണിതതെന്നും അയ്യായിരത്തിൽ കൂടുതൽ രൂപ വർഷത്തിൽ നികുതി ഇനത്തിൽ അടക്കുന്നുണ്ടെന്നും സി.പി.എം നേതൃത്വം വിശദീകരിക്കുന്നു. 35 വർഷം മുമ്പ് തന്നെ ഈ സ്ഥലം തങ്ങളുടെ കൈവശമുള്ളതാണെന്നു വിശദീകരണ കുറിപ്പിൽ പറയുന്നു. കാരണങ്ങൾ എന്തായാലും പാർട്ടി ജനറൽ സെക്രട്ടറി യെച്ചൂരി പരിപാടി റദ്ദാക്കിയത് സി.പി.എമ്മിൽ അസ്വസ്ഥത പടർത്തിയിട്ടുണ്ട്.

Latest News