Sorry, you need to enable JavaScript to visit this website.

ഫോട്ടോയും വീഡിയോയും പി.സി.ജോർജിന്റെ  കൈവശമെന്ന് കന്യാസ്ത്രീയുടെ സഹോദരി

കാലടി - പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി പി.സി. ജോർജ് എം.എൽ.എക്കെതിരെ കാലടി പോലീസിൽ പരാതി നൽകി. തന്റെ മകന്റെ ആദ്യ കുർബാന സ്വീകരണത്തിന്റെ ഫോട്ടോയും വീഡിയോയും പി.സി.ജോർജിന്റെ കൈവശം എത്തിയതായും, ഫോട്ടോയിൽ കൃത്രിമം നടത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതായും സഹോദരി കാലടി സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു. 
ഫോട്ടോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യ കുർബാന സ്വീകരണ ചിത്രങ്ങൾ കേസിൽ തെളിവുകളായി പോലീസ് എടുത്തിട്ടുള്ളതും, ഫോട്ടോഗ്രാഫർ ഈ കേസിലെ സാക്ഷിയുമാണ്.  ആദ്യ കുർബാനയ്ക്ക് പങ്കെടുക്കാൻ ബിഷപ്പും എത്തിയിരുന്നു. ആദ്യ കുർബാനയുടെ തലേ ദിവസമാണ് ബിഷപ് ഫ്രാങ്കോ  തന്റെ സഹോദരിയെ പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. പോലീസിനെക്കൂടാതെ ഫോട്ടോഗ്രാഫറിൽ നിന്നും ഈ ചിത്രത്തിന്റെ കോപ്പികൾ മറ്റാരോ കൈവശപ്പെടുത്തുകയായിരുന്നു. പോലീസുകാർക്കാണെന്ന നിലയിലാണ് കൈവശപ്പെടുത്തിയതെന്നും ഫോട്ടോ ആവശ്യപ്പെട്ട പോലീസുകാരന്റെ ഫോൺ നമ്പറും പരാതിയിൽ ഉണ്ട്.  
പ്രതിക്കൊപ്പം നിന്ന് പി.സി.ജോർജ് കേസ് അട്ടിമറിക്കുകയാണെന്ന് കന്യാസ്ത്രീയുടെ സഹോദരനും, സഹോദരിയും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പി.സി. ജോർജ് നേരിട്ടാണ് സ്റ്റുഡിയോക്കാരനെ വിളിച്ച് ഫോട്ടോയും, വീഡിയോയും ആവശ്യപ്പെട്ടത്. കോട്ടയത്ത് വെച്ച് ഇവർ കണ്ടുമുട്ടുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കാനാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.

Latest News