മോഡി വിമര്‍ശനം 'കാവ്യാത്മകമാക്കി' രാഹുല്‍; റഫാല്‍ ഇടപാട് ഹിന്ദി കവിതയായി

ന്യുദല്‍ഹി- ട്വിറ്ററില്‍ ഹാഷ്ടാഗ് പോരാട്ടങ്ങളാണ് വിവാദ കാലത്ത് നിറയുക. റഫാല്‍ ഇടപാടിനെ ചൊല്ലിയുള്ള വിവാദവും അങ്ങനെ തന്നെയായിരുന്നു. വ്യാഴാഴ്ച ട്വിറ്ററില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പതിവു വിമര്‍ശന രീതിയൊന്ന് മാറ്റിപ്പിടിച്ചു. അതോടെ റഫാല്‍ വിമര്‍ശം പ്രാസമൊത്ത ഒരു ഹിന്ദി കവിതയായി മാറി. ഒന്നാന്തരം വിമര്‍ശന കവിതയിലൂടെയാണ് രാഹുല്‍ മോഡിക്കെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ചെലവില്‍ മോഡി തന്റെ ചങ്ങാത്ത മുതലാളിമാരെ ഗുണഭോക്താക്കളാക്കി മാറ്റിയെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. റഫാല്‍ കരാറിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്ത മുതിര്‍ന്ന പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥന്‍ വേട്ടയാടപ്പെട്ടപ്പോള്‍ സര്‍ക്കാരിനൊപ്പം നിന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലമായി സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു. 

റഫാല്‍ കരാറില്‍ പറഞ്ഞ പോര്‍വിമാനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയത് ചോദ്യം ചെയ്ത ഉന്നത ഉദ്യോഗസ്ഥനെ ഒരു മാസത്തെ നിര്‍ബന്ധിത ലീവില്‍ വിട്ടുവെന്ന് ഇന്ന് ഇന്ത്യന്‍ എക്സ്ര്പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത സഹിതമാണ് രാഹുലിന്റെ ട്വീറ്റ്. മുന്‍ ചര്‍ച്ചകളില്‍ നിന്ന് മാറി വെറും 36 റഫാല്‍ പോര്‍വിമാനങ്ങള്‍ക്ക് 300 ശതമാനം ഇരട്ടി വില നല്‍കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാകുന്ന നഷ്ടമാണ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത്. ഈ ഉദ്യോഗസ്ഥനെ മറികടന്ന് റഫാല്‍ വിലയ്ക്ക് അംഗീകാരം നല്‍കിയ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമാക്കി സ്ഥാനക്കയറ്റം നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു. മോഡി സര്‍ക്കാരിന്റെ അഴിമതികള്‍ മറച്ചു വച്ചതിനുള്ള പ്രതിഫലമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Latest News