കണ്ണൂർ - കണ്ണൂർ ജില്ലയിൽ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ വ്യാപകമായി ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയുമാണെന്നും, സി.പി.എം ഭീകരതക്കെതിരെ അടുത്ത മാസം 3 നു കണ്ണൂരിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി അറിയിച്ചു.
കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം സെക്രട്ടറി പായത്തെ പുളിയാനിക്കാട്ടിൽ ജിജോ, സി.പി.എം അക്രമത്തിൽ മാരകമായ പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഈ സംഭവത്തിൽ ഇതുവരെ ഒരാളെ പോലും അറസ്റ്റു ചെയ്തിട്ടില്ല. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി കോളയാട് സെന്റ് കോർണേലിയൂസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയും കെ.എസ്.യു യൂനിറ്റ് പ്രസിഡണ്ടുമായ സഞ്ജയ് റെനിയേയും യൂനിറ്റ് സെക്രട്ടറി അലക്‌സിനേയും വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. മട്ടന്നൂർ നായാട്ടു പാറ, കൂടാളി സ്‌കൂളുകളിൽ എസ്.എഫ്.ഐ വിദ്യാർഥിയെ ആക്രമിച്ചുവെന്ന കള്ള പ്രചാരണം നടത്തി കെ.എസ്.യു പ്രവർത്തകരെ കേസിൽ കുടുക്കിയും ആക്രമിച്ചും വേട്ടയാടുകയാണ് - സതീശൻ പാച്ചേനി ആരോപിച്ചു.
യൂത്ത് കോൺഗ്രസ് നേതാവ് ജിജോയെ ആക്രമിച്ചത് റീത്ത് വെച്ചതുമായി ബന്ധപ്പെട്ട നിസ്സാര കാരണത്താലാണ്. ഈ പ്രശ്‌നം അന്നു തന്നെ സംസാരിച്ച് തീർത്തതുമാണ്. ഇതിനു പിന്നാലെയാണ് ആക്രമണം. പണ്ടു കാലുകളും വെട്ടി മുറിച്ച സംഘം പോകുന്നതിനു മുമ്പ് പറഞ്ഞത് കെ#ാല്ലേണ്ടെന്ന് ജില്ലാ നേതൃത്വം പറഞ്ഞതു കൊണ്ടാണ് വെരുതെ വിടുന്നതെന്നാണ്. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ആക്രമണങ്ങൾ നടക്കുന്നതെന്നതിനു തെളിവാണിത്. ഭരണത്തിന്റെ തണലിൽ പോലീസിനെ നിഷ്‌ക്രിയമാക്കി സി.പി.എം ഭീകര വാഴ്ച നടത്തുകയാണ്. കാമ്പസുകളിൽ എസ്.എഫ്.ഐ അല്ലാതെ മറ്റു സംഘടനകൾ വളരരുതെന്ന കടുംപിടുത്തത്തോടെയാണ് വ്യാപകമായി അക്രമം നടത്തുന്നത്. സി.പി.എം ക്രിമിനലുകൾ കൊലപ്പെടുത്തിയ എടയന്നൂരിലെ ഷുഹൈബിന്റെ കൊലയാളികളെ അറസ്റ്റു ചെയ്യാൻ പോലും ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. ഗൂഢാലോചനയിലെ മുഖ്യപ്രതി ലോക്കൽ സെക്രട്ടറി പ്രശാന്തൻ, മട്ടന്നൂർ പോലീസ് സ്റ്റേഷനു മുന്നിലൂടെ നിത്യവും സഞ്ചരിക്കുന്നു. ഈ പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. നായാട്ടു പാറയിലും കൂടാളിയിലും എസ്.എഫ്.ഐ പ്രവർത്തകർക്കു പരിക്കേറ്റുവെന്ന പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാൽ ഇതിലെ സത്യാവസ്ഥ പുറത്തു വരും. കൃത്യമായ ആസൂത്രണത്തോടെ കെ.എസ്.യു പ്രവർത്തകരെ കുടുക്കുകയെന്ന ലക്ഷ്യമിട്ടു നടത്തിയ നാടകമാണ് ഈ ആക്രമണം. - പാച്ചേനി ആരോപിച്ചു.
സി.പി.എം അക്രമത്തിനെതിരെയും പോലീസ് നിഷ്‌ക്രിയത്തിനെതിരെയും ഒക്‌ടോബർ 3 നു സ്റ്റേഡിയം കോർണറിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സതീശൻ പാച്ചേനി അറിയിച്ചു. ഡി.സി.സി ഭാരവാഹികളായ എം.പി.മുരളി, സുരേഷ് ബാബു എളയാവൂർ, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് എന്നിവരും വാർത്താസമ്മേളന്തതിൽ സംബന്ധിച്ചു.