Sorry, you need to enable JavaScript to visit this website.

ആധാറിന് കർശനനിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

ന്യൂദൽഹി- കർശന നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീം കോടതിയുടെ അംഗീകാരം. സെക്ഷൻ 57, 33(2) എന്നിവ റദ്ദാക്കിയാണ് സുപ്രീം കോടതി ആധാറിന് അംഗീകാരം നൽകിയത്. സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കാൻ പാടില്ല. വിവരങ്ങൾ പരസ്യപ്പെടുത്താനുള്ള അധികാരം ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ലെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ നൽകാൻ പാടില്ല. സ്‌കൂൾ പ്രവേശനങ്ങൾക്കും ആധാർ നിർബന്ധമാക്കാൻ പാടില്ല. അതേസമയം, പാൻകാർഡ് പോലുള്ള സേവനങ്ങൾക്ക് ആധാർ നിർബന്ധമായിരിക്കും. ആദായനികുതി റിട്ടേണിനും ആധാർ നിർബന്ധമായിരിക്കും. 
സർക്കാർ സേവനങ്ങൾക്കും പദ്ധതികൾക്കും ആധാർ കാർഡ് നിർബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സമർപ്പിച്ച ഹരജിയിലാണ്  സുപ്രീം കോടതിയുടെ ചരിത്രവിധി. ആധാർ പ്രയോജനപ്രദമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ആധാറിൽ കൃത്രിമം സാധ്യമല്ലെന്നും ഒറ്റത്തിരിച്ചറിയൽ രാജ്യത്തിന് നല്ലതാണെന്നും വ്യക്തമാക്കി. വിധി പ്രസ്താവം തുടരുകയാണ്.
 ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച 27 ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റുസുമാരായ എ കെ സിക്രി, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച ഹരജികളിൽ വാദം കേട്ടത്. 
സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ  ദിവസം വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാറിന്റേത്. കേശവാനന്ദ ഭാരതി കേസാണ് ഇതിന് മുൻപ് ഏറ്റവും കൂടുതൽ ദിവസം സുപ്രിംകോടതി വാദം കേട്ടത്. ആധാർ കേസിൽ 38 ദിവസത്തെ വാദമാണ് നടന്നത്. കേശവാനന്ദ ഭാരതി കേസിൽ 68 ദിവസമായിരുന്നു വാദ പ്രതിവാദം നടന്നത്. ആധാർ കേസിൽ ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മേയ് 10ന് അവസാനിച്ച്, കേസിൽ വിധി പറയാനായി മാറ്റുകയായിരുന്നു. 
 

Latest News