Sorry, you need to enable JavaScript to visit this website.

ആധാറിനെ അനൂകൂലിച്ച് സുപ്രീം കോടതി

ന്യൂദൽഹി- സർക്കാർ സേവനങ്ങൾക്കും പദ്ധതികൾക്കും ആധാർ കാർഡ് നിർബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതിയിൽ വിധിപ്രസ്താവം തുടങ്ങി. ആധാർ പ്രയോജനപ്രദമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ആധാറിൽ കൃത്രിമം സാധ്യമല്ലെന്നും തുടക്കത്തിൽ നിരീക്ഷിക്കുന്നു. വിവരശേഖരണം കുറ്റമറ്റതാണെന്നും ഒറ്റത്തിരിച്ചറിയൽ രാജ്യത്തിന് നല്ലതാണെന്നും പ്രാഥമിക നിരീക്ഷണത്തിലുണ്ട്. നാൽപത് പേജുള്ള വിധി പ്രസ്താവമാണ് വായിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചംഗ ഭരണഘടനാബെഞ്ചിൽ മൂന്ന് ജസ്റ്റീസുമാർക്ക് ഒരേ അഭിപ്രായമാണ്. വിധി പ്രസ്താവം തുടർന്നുകൊണ്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച 27 ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച ഹരജികളിൽ വാദം കേട്ടത്. 
സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ  ദിവസം വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാറിന്റേത്. കേശവാനന്ദ ഭാരതി കേസാണ് ഇതിന് മുൻപ് ഏറ്റവും കൂടുതൽ ദിവസം സുപ്രിംകോടതി വാദം കേട്ടത്. ആധാർ കേസിൽ 38 ദിവസത്തെ വാദമാണ് നടന്നത്. കേശവാനന്ദ ഭാരതി കേസിൽ 68 ദിവസമായിരുന്നു വാദ പ്രതിവാദം നടന്നത്. ആധാർ കേസിൽ ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മേയ് 10ന് അവസാനിച്ച്, കേസിൽ വിധി പറയാനായി മാറ്റുകയായിരുന്നു.
 

Latest News