Sorry, you need to enable JavaScript to visit this website.

വിശുദ്ധ കഅ്ബാലയം കഴുകി

കഅ്ബ കഴുകൽ ചടങ്ങിൽ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരനും മറ്റ് ഉദ്യോഗസ്ഥരും. 

മക്ക - ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബാലയം കഴുകി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ചടങ്ങിന് നേതൃത്വം നൽകി. ഇന്നലെ രാവിലെ സുബ്ഹി നമസ്‌കാരത്തിനു ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. 
വിശുദ്ധ ഹറമിലെത്തിയ ഖാലിദ് അൽഫൈസൽ രാജകുമാരനെ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസും മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹും ഹറം സുരക്ഷാ സേനാ മേധാവി മേജർ ജനറൽ അബ്ദുല്ല അൽഉസൈമിയും ചേർന്ന് സ്വീകരിച്ചു. 
പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉൾവശം കഴുകിയത്. ഈ വെള്ളത്തിൽ കുതിർത്ത തുണി ഉപയോഗിച്ച് ഉൾഭാഗത്തെ ചുമരുകൾ തുടക്കുകയും ചെയ്തു. 
ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതനും മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരും സർക്കാർ വകുപ്പ് മേധാവികളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു. കഴുകൽ ചടങ്ങ് പൂർത്തിയാക്കി മക്ക ഗവർണർ ത്വവാഫ് കർമം നിർവഹിക്കുകയും ത്വവാഫിനോടനുബന്ധിച്ച രണ്ടു റകഅത്ത് സുന്നത്ത് നമസ്‌കാരം നിർവഹിക്കുകയും ചെയ്തു. 
മുഹറം പതിനഞ്ചിന് ആണ് വിശുദ്ധ കഅ്ബാലയം കഴുകാറ്. 2016 മുതലാണ് കഴുകൽ ചടങ്ങ് ഒറ്റത്തവണയാക്കി മാറ്റിയത്. 
അതിനു മുമ്പ് ശഅ്ബാൻ ഒന്നിനും മുഹറം പതിനഞ്ചിനുമായി വർഷത്തിൽ രണ്ടു തവണ വിശുദ്ധ കഅ്ബാലയം കഴുകിയിരുന്നു. കഅ്ബാലയത്തിന്റെ ഉൾവശം കഴുകുന്നതിന് 45 ലിറ്റർ സംസം വെള്ളവും 50 തോല പനിനീരും ഏറ്റവും മുന്തിയ കംബോഡിയൻ ഊദും ഉപയോഗിക്കുന്നു. 
 

Latest News