Sorry, you need to enable JavaScript to visit this website.

ചെളി വാരി എറിയുന്നിടത്തോളം താമര വളരുകയെ ഉള്ളൂ; കോണ്‍ഗ്രസിനു പ്രധാനമന്ത്രി മോഡിയുടെ മറുപടി

ഭോപാല്‍- വികസനം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ചെളിവാരി എറിയുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ ആരോപണങ്ങളോട് മോഡിയുടെ പ്രതികരണം. ഭോപാലില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ മോഡി പ്രധാനമായും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാനാണ് കൂടുതല്‍ സമയം ഉപയോഗപ്പെടുത്തിയത്. 125 വര്‍ഷം പഴക്കമുള്ള പാര്‍ട്ടി വെറും യാചകരായി ചുരുങ്ങിയിരിക്കുകയാണെന്നും സഖ്യം ചേരാന്‍ ചെറിയ പാര്‍ട്ടികളോട് യാചിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചാലും അതു വിജയിക്കാന്‍ പോകുന്നില്ല. മധ്യപ്രദേശില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി തന്നെ ജയിക്കും.

കേണ്‍ഗ്രസ് ചെളിവാരിയേറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതാണ് അവര്‍ക്ക് എളുപ്പം. നേരത്തേയും അവരുടെ പണി ഇതായിരുന്നു. എന്നാല്‍ എത്രത്തോളം ചെളിവാരിഎറിയുന്നുവോ അത്രത്തോളം താമര വളരുകയെ ചെയ്യൂ എന്നു മാത്രമെ അവരോട് പറയാനുള്ളൂ- മോഡി പറഞ്ഞു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളോട് മോഡിയുടെ പ്രതികരണമാണിത്. കോണ്‍ഗ്രസ് രാജ്യത്തിന് ബാധ്യതയമായി മാറിയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് പ്രതിപക്ഷം മഹാസഖ്യമുണ്ടാക്കുന്നതെന്നും മോഡി പറഞ്ഞു.
 

Latest News