Sorry, you need to enable JavaScript to visit this website.

എച്-1 ബി വീസക്കാരുടെ ആശ്രിതരുടെ തൊഴില്‍ അനുമതി മൂന്ന് മാസത്തിനകം റദ്ദാക്കുമെന്ന് യുഎസ്; ഇന്ത്യക്കാര്‍ ആശങ്കയില്‍

വാഷിങ്ടണ്‍- യുഎസില്‍ എച്ച്-1 ബി വീസക്കാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന എച്-4 വീസയിലുള്ളവരുടെ തൊഴില്‍ പെര്‍മിറ്റ് മൂന്ന് മാസത്തിനകം എടുത്തുകളയുമെന്ന് ട്രംപ് ഭരണകൂടം ഫെഡറല്‍ കോടതിയെ അറിയിച്ചു. ഇന്ത്യന്‍-അമേരിക്കക്കാരെയാണ് ഇതു കാര്യമായി ബാധിക്കുക. എച്-1 ബി വിസക്കാരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരായ ഐ.ടി പ്രൊഫഷണലുകളാണ്. ഇവരുടെ ഇണകള്‍ക്ക് തൊഴില്‍പെര്‍മിറ്റ് നഷ്ടമാകുന്നതോടെ നിരവധി ഇന്ത്യന്‍ സ്ത്രീകളെ ഇതു സാരമായി ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതു സംബന്ധിച്ച റിപോര്‍ട്ട് വെള്ളിയാഴ്ചയാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സേവ് ജോബ്‌സ് യുഎസ്എ എന്ന സംഘടനയുടെ ഹര്‍ജിയില്‍ വിധി അടുത്ത മൂന്നു മാസത്തേക്ക് മാറ്റിവയ്ക്കണമെന്നും യുഎസ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എച്-4 വീസക്കാര്‍ക്ക് മുന്‍ സര്‍ക്കാര്‍ തൊഴില്‍ അനുമതി നല്‍കിയതോടെ അത് തങ്ങളുടെ തൊഴിലവസരങ്ങളെയാണ് ബാധിച്ചതെന്നാണ് സേവ് ജോബ്‌സ് യുഎസ്എയുടെ വാദം. 

മുന്‍ പ്രസിഡന്റ് ബരാക ഒബാമയുടെ കാലത്ത് നിലവില്‍ വന്ന ഈ ആനുകൂല്യം എടുത്തുമാറ്റുമെന്ന് നേരത്തെ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. അമേരിക്കന്‍ ജോലിക്കാരെ മാറ്റി പലകമ്പനികളും വിദേശികളെ ജോലിക്കെടുക്കുന്ന തരത്തില്‍ എച്-1 ബി വീസ നയം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇത് അവസാനിപ്പിക്കാനും അമേരിക്കാര്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കാനും ഈ നയം പുനപ്പരിശോധിച്ചു വരികയാണ് ട്രംപ് ഭരണകൂടം. എച്-1 ബി വീസക്കാരുടെ ഇണകള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റ് എടുത്തു മാറ്റുമെന്ന് കോടതിയിലും പുറത്തും നേരത്തേയും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് വൈകുകയാണ്. കാലതാമസത്തിന് കാരണം വ്യക്തമാക്കി സര്‍ക്കാര്‍ ഇതുവരെ മൂന്ന് റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ കോടതി വേഗത്തില്‍ ഉത്തരവിറക്കിണമെന്നാണ് സേവ് ജോബ്‌സ് യുഎസ്എയുടെ ആവശ്യം. ഇതു വൈകുന്നത് യുഎസ് ജോലിക്കാര്‍ക്ക് ദോഷകരമാണെന്നും അവര്‍ വാദിക്കുന്നു. 

എച്-4 വീസക്കാരില്‍ തൊഴില്‍ പെര്‍മിറ്റ് നല്‍കിയവരില്‍ 93 ശതമാനവും ഇന്ത്യക്കാരാണ്. ചൈനക്കാര്‍ അഞ്ചു ശതമാനവും മറ്റു രാജ്യക്കാരെല്ലാം കൂടി ബാക്കി വരുന്ന രണ്ടു ശതമാനത്തിലും ഉള്‍പ്പെടുന്നു. 2017 ഡിസംബര്‍ വരെയുളള കണക്കുകള്‍ പ്രകാരം എച്-4 വീസ്‌ക്കാരായ മൊത്തം 1,26,853 അപേക്ഷകര്‍ക്കാണ് തൊഴില്‍ അനുമതി നല്‍കിയിട്ടുള്ളത്.
 

Latest News