Sorry, you need to enable JavaScript to visit this website.

കസ്റ്റഡിയില്‍ വിടരുതെന്ന് ബിഷപ് ഫ്രാങ്കോ; പോലീസിനെതിരെ പരാതി

കോട്ടയം- കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഉച്ചയോടെയാണ് ബിഷപ്പിനെ കോടതിയില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ചികില്‍സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്.
കസ്റ്റഡിയെ എതിര്‍ത്ത ബിഷപ് ഫ്രാങ്കോ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. രക്ത, ഉമിനീര്‍ സാംപിളുകള്‍ പോലീസ് ബലമായി ശേഖരിച്ചെന്ന് ജാമ്യാപേക്ഷയില്‍ പരാതിപ്പെടുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാണ് വാദം.
കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബിഷപിന് വിദഗ്ധ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയില്‍ ഇ.സി.ജിയില്‍ വ്യതിയാനം കണ്ടിരുന്നു. ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Latest News