Sorry, you need to enable JavaScript to visit this website.

ജിദ്ദയുടെ ചരിത്രം അറിയുന്നതിന് പത്തു മിനിറ്റ് നീളുന്ന ഹ്രസ്വ സിനിമ 

ജിദ്ദയുടെ ചരിത്രം അറിയുന്നതിന് സഹായിക്കുന്ന ഹ്രസ്വ സിനിമാ പ്രദർശനം നടക്കുന്ന, ജിദ്ദ ഹിസ്റ്റോറിക് ഏരിയയൽ പ്രത്യേകം സജ്ജീകരിച്ച കൂറ്റൻ തമ്പ്. 

ജിദ്ദ - ചെങ്കടലിന്റെ റാണിയായ ജിദ്ദയുടെ 1,200 ലേറെ വർഷം നീണ്ട ചരിത്രം അറിയുന്നതിന് സഹായിക്കുന്ന പത്തു മിനിറ്റ് നീളുന്ന ഹ്രസ്വ സിനിമാ പ്രദർശനം ജിദ്ദ ഹിസ്റ്റോറിക് ഏരിയയിൽ നടക്കുന്നു. പൂർണമായും ശീതീകരിച്ച കൂറ്റൻ തമ്പിൽ ഖുബ്ബയുടെ രൂപത്തിൽ സജ്ജീകരിച്ച മേൽക്കൂര സ്‌ക്രീനാക്കി മാറ്റിയാണ് അത്യാധുനിക സാങ്കേതികവിദ്യയോടെ പ്രദർശനം നടത്തുന്നത്. 
ഫാമിലികൾക്കും യുവാക്കൾക്കും പ്രദർശനം കാണുന്നതിന് പ്രവേശനം നൽകുന്നുണ്ട്. പ്രവേശനം തീർത്തും സൗജന്യമാണ്. സൗദി ദേശീയദിനാഘോഷത്തോടനുബന്ധിച്ച് വ്യാഴാഴ്ച മുതൽ ആരംഭിച്ച പ്രദർശനം നാളെ അവസാനിക്കും. 


പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ കാലത്തിനു മുമ്പ് ജിദ്ദ നഗരം നിലവിൽ വന്നതു മുതൽ പ്രവാചക കാലത്തും അതിനുശേഷവും ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവിന്റെയും പിന്നീടുള്ള സൗദി ഭരണാധികാരികളുടെ കാലത്തും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഭരണ കാലത്തും നഗരത്തിന്റെ വളർച്ചയുടെയും വികാസത്തിന്റെയും ചരിത്രവും ലോകത്തെ ഏറ്റവും മനോഹരവും മികച്ചതും ആധുനികവുമായ നഗരമാക്കി ജിദ്ദയെ പരിവർത്തിപ്പിക്കുന്നതിനുള്ള വിഷൻ 2030 പദ്ധതി ആശയങ്ങളും ഹ്രസ്വ സിനിമ പ്രേക്ഷകർക്കു മുന്നിൽ അനാവരണം ചെയ്യുന്നു. പ്രദർശനം അവസാനിക്കുന്നതോടെ കൈയടികളോടെ പ്രേക്ഷകർ ആഹ്ലാദം പ്രകടിപ്പിക്കുന്നു. പത്തു മിനിറ്റ് നീളുന്ന പ്രദർശനം പ്രേക്ഷകരിൽ ജിദ്ദ നഗരത്തിന്റെ ചരിത്രത്തെ കുറിച്ച വ്യക്തമായ ചിത്രം നൽകുന്നു. 


ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നവീനവും പുതുമയാർന്നതുമായ രൂപത്തിൽ ജിദ്ദയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും മനസ്സിലാക്കുന്നതിന് സന്ദർശകരെ പ്രദർശനം സഹായിക്കുന്നതായി പ്രദർശന വേദി സൂപ്പർവൈസർ അലാ സംസമി പറഞ്ഞു. 
'താരീഖുനാ മിസ്‌ക്' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ജിദ്ദയുടെ ചരിത്രം വ്യക്തമാക്കുന്ന ഹ്രസ്വ സിനിമാ പ്രദർശനം നടത്തുന്നത്. 
നവീന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കൾക്കും സമൂഹത്തിനുമിടയിൽ ദേശീയബോധവും മൂല്യങ്ങളും ഊട്ടിയുറപ്പിക്കുന്നതിനും മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഫൗണ്ടേഷനു കീഴിലെ ഇനീഷ്യേറ്റീവ് സെന്റർ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമാണിത്.
 

Latest News