Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീകളുടെ സമരത്തിന്റെ മറവിൽ ഇടതുസർക്കാറിനെതിരെ നീക്കം നടക്കുന്നു- കോടിയേരി

തിരുവനന്തപുരം- ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട്  നടക്കുന്ന സമരത്തിന്റെ മറവിൽ ഇടതുസർക്കാറിനെതിരെ സമരപരമ്പര സൃഷ്ടിക്കാൻ നീക്കം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് പോലീസ് നടപടികൾക്ക് ആധാരമെന്നും ആരായാലും ശിക്ഷിക്കപ്പെടുമെന്നും കോടിയേരി വ്യക്തമാക്കി. 
കോടിയേരിയുടെ പ്രസ്താവനയുടെ പൂർണരൂപം:
നാല് കന്യാസ്ത്രീകൾ കൊച്ചിയിൽ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവർ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ ഒരു സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീസമരത്തിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയശക്തികൾ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം.

ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസിൽ പരാതിയുമായി എത്തിയതും അവർക്ക് പിന്തുണയുമായി നാല് കന്യാസ്ത്രീകൾ പ്രത്യക്ഷസമരത്തിന് വന്നതും സഭയിൽത്തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇത് മനസ്സിലാക്കി ആഭ്യന്തരശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് െ്രെകസ്തവസഭയ്ക്കുണ്ടെന്ന് ഞങ്ങൾ കരുതുന്നു. സന്മാർഗജീവിതത്തിൽനിന്ന് വ്യതിചലിക്കുന്ന വൈദികർക്ക് താക്കീതും ശിക്ഷയും നൽകുന്നതിനും അവരെ നേർവഴിക്ക് നയിക്കാൻ ഉപദേശവും കൽപ്പനയും പുറപ്പെടുവിക്കുന്നതിലും െ്രെകസ്തവസഭയുടെ ഇന്നത്തെ അധിപൻ ഫ്രാൻസിസ് മാർപാപ്പ ധീരമായ നേതൃത്വമാണ് നൽകുന്നത്.

ജലന്ധർ ബിഷപ്പിനെതിരായി കന്യാസ്ത്രീകൾ നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ െ്രെകസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും െ്രെകസ്തവസഭയെത്തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വർഗീയശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ്പ്, കേസിൽ ഉൾപ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഭൂരിപക്ഷ  ന്യൂനപക്ഷ വർഗീയശക്തികളുടെ ഇമ്മാതിരി അജണ്ടകൾ മനസിലാക്കി തുറന്നുകാട്ടണം. ബിഷപ്പിനെ രക്ഷിക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതായും അത് വോട്ട് ലാക്കാക്കിയാണെന്നും ചില കൂട്ടർ തട്ടിവിടുന്നുണ്ട്. സ്ത്രീപീഡനക്കേസുകളിൽ ഉൾപ്പെടുന്നവർ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ്‌നിയമഭരണചക്രങ്ങൾ ഉരുളുന്നതിൽ ഒരു ദയാദാക്ഷിണ്യവും എൽഡിഎഫ് ഭരണത്തിൽ ഉണ്ടാകില്ല. തെളിവില്ലാത്ത കേസുകളിൽ ആരെയും കുടുക്കുകയുമില്ല.

കുറച്ചുനാൾ മുമ്പ് ഒരു ഹിന്ദുസന്യാസിയുമായി ബന്ധപ്പെട്ട ലൈംഗിക ആക്ഷേപമുണ്ടായി. ഒരു ശരീരഭാഗം ആ സന്യാസിക്ക് നഷ്ടപ്പെട്ടു. അതുപോലെ ചില മുസ്ലിം പുരോഹിതരുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ കേസുകളുമുണ്ടായി. കൊട്ടിയൂരിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു പുരോഹിതനെ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുമ്പസാര രഹസ്യത്തിന്റെ മറവിൽ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ചില വൈദികരെ അറസ്റ്റ് ചെയ്യാനും ജയിലിൽ അടയ്ക്കാനും എൽഡിഎഫ് സർക്കാർ തയ്യാറായി. പ്രതികളുടെ ജാതിമതം നോക്കാതെ ശക്തമായ നടപടികളാണ് ഈ കേസുകളിലെല്ലാം പൊലീസ് സ്വീകരിച്ചത്. ഇതേ സമീപനമാകും ബിഷപ്പിന്റെ കാര്യത്തിലുമുണ്ടാകുക.

സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട കേസുകളിൽ തെളിവുണ്ടെങ്കിൽ പ്രതികൾ അഴിയെണ്ണുകയും നിയമനടപടിക്ക് വിധേയരാകുകയും ചെയ്യും. വോട്ട് അല്ല, കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് നിയമനടപടിക്ക് അടിസ്ഥാനം.
 

Latest News