ജിദ്ദ - ഇഖാമ പുതുക്കുന്നതിന് കാലതാമസം വരുത്തുന്നതിനുള്ള പിഴയിൽനിന്ന് സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന സ്വകാര്യ കമ്പനികളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. പദ്ധതികൾ നടപ്പാക്കിയ വകയിലുള്ള വിഹിതം ലഭിക്കുന്നതിന് കാലതാമസം വന്നതിനാൽ ഇഖാമ പുതുക്കി നൽകാൻ വൈകിയ കമ്പനികൾക്കാണ് ഇളവ്.
ഇഖാമ പുതുക്കാനാവാത്ത തൊഴിലാളികൾ കുടിശ്ശിക വിതരണം വൈകിയ പദ്ധതിയിൽ തന്നെ ജോലി ചെയ്യുന്നവരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് ധനമന്ത്രാലയത്തെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കമ്പനികൾക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനം കൈക്കൊണ്ടത്.
സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് ജലോപഭോഗ ചെലവ് വകയിൽ സഹായം നൽകുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. വൈദ്യുതി സഹായ വിതരണത്തിന്റെ അതേ നടപടിക്രമങ്ങൾ പാലിച്ചാണ് ജലോപഭോഗ ചെലവ് ഇനത്തിലുള്ള സഹായവും പ്രതിമാസം വിതരണം ചെയ്യുക. കൺസൾട്ടന്റ് ഡോക്ടർമാരുടെ സേവനം വ്യവസ്ഥകൾക്ക് വിധേയമായി എഴുപതു വയസ്സു വരെ ദീർഘിപ്പിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രിക്ക് മന്ത്രിസഭാ യോഗം അധികാരം നൽകി. ആരോഗ്യ മേഖലയിൽ സഹകരിക്കുന്നതിന് മൗറിത്താനിയയുമായി ഒപ്പുവെച്ച ധാരണാപത്രവും കസ്റ്റംസ് മേഖലയിൽ സഹകരിക്കുന്നതിന് ഇറാഖുമായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു.
മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടും ഭീകരവാദ മിലീഷ്യകൾക്ക് പിന്തുണ നൽകിയും ഏറ്റവും നീചമായ ഭീകരതയാണ് ഇറാൻ പയറ്റുന്നത്. ഇറാന്റെ ഭീകരത ചെറുക്കുന്നതിന് ആഗോള സമൂഹം ഒരുമിച്ചുനിൽക്കണം. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ സൗദി അറേബ്യ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതിന് സൗദി അറേബ്യ മടിച്ചുനിന്നിട്ടില്ല. സൽമാൻ രാജാവ് നടത്തിയ മാസങ്ങൾ നീണ്ട ശ്രമങ്ങളുടെ ഫലമായാണ് ഇരുപതു വർഷത്തിലേറെ നീണ്ട ശത്രുത അവസാനിപ്പിച്ച് എരിത്രിയയും എത്യോപ്യയും ജിദ്ദയിൽ സമാധാന കരാർ ഒപ്പുവെച്ചതെന്നും മന്ത്രിസഭാ യോഗം പറഞ്ഞു.






