Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രളയാനുകൂല്യം: ക്രമക്കേട് നടക്കുന്നതായി പരാതി

കോഴിക്കോട് - പ്രളയം നാശം വിതച്ച ജില്ലയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കെടുകാര്യസ്ഥതയും ക്രമക്കേടും നടക്കുന്നതായി വ്യാപക പരാതി. 
പ്രളയത്തിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കുള്ള ധനസഹായത്തിനുള്ള പട്ടികയിൽ വെട്ടിനിരത്തൽ നടക്കുന്നെന്നാണ് ആക്ഷേപം.  മാവൂർ, ഒളവണ്ണ പഞ്ചായത്തുകളിൽ അർഹരായ പലർക്കും പണം ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. 
ഇത്തരം വിഷയങ്ങളുയർത്തി  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് സംഘടനകൾ സമരമുഖത്താണ്. കഴിഞ്ഞ ദിവസം മന്ത്രി ടി.പി രാമകൃഷ്ണൻ ധനസഹായം സ്വീകരിക്കുന്ന താമരശ്ശേരി ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് ലീഗ് നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. അതേസമയം ഇത്തരം ആക്ഷേപങ്ങൾ ശരിയല്ലെന്ന് ജില്ലാ കലക്ടർ യു.വി.ജോസ് പറഞ്ഞു. പാരാതി കിട്ടായിൽ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മാവൂർ പഞ്ചായത്തിൽ  നിന്ന്  ആയിരത്തി നാനൂറോളം പേരുടെ പട്ടിക കലക്ടറേറ്റിലേക്ക്  അയച്ചെങ്കിലും പതിനായിരം രൂപ ധനസഹായം പാസായത് 950 പേർക്ക് മാത്രമാണ്. ഇതിൽ തന്നെ പലർക്കും ധനസഹായം കിട്ടിയിട്ടുമില്ല. മാവൂർ പഞ്ചായത്തിലെ 950 പേർക്ക് ധനസഹായം പാസായതായി ലിസ്റ്റ് വന്നെങ്കിലും 904 പേരുടെ അക്കൗണ്ടിൽ മാത്രമേ തുക എത്തിയുള്ളു. ഒളവണ്ണ പഞ്ചായത്തിൽ ആയിരത്തോളം പേരുടെ പട്ടിക കലക്ടറേറ്റിലേക്ക് അയച്ചെങ്കിലും പകുതിയിലധികം പേർക്ക് പണം പാസായില്ല. ഇവരിൽ പലരുടെയും വീടുകളിൽ പഞ്ചായത്ത് മെമ്പർമാർ എത്തി വെള്ളം കയറിയതായി ബോധ്യപ്പെട്ടതാണ്. 
എന്നാൽ പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റിലെ പല വീടുകളിലും റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്താൻ സന്നദ്ധത കാണിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്.  കക്കോടി പഞ്ചായത്തിലും അർഹതപ്പെട്ട ഇരുന്നൂറോളം ആളുകൾക്ക് ധനസഹായം കിട്ടിയിട്ടില്ലെന്ന് പരാതിയുണ്ട്. 
അതേസമയം അർഹതപ്പെട്ടവർക്ക് ധനസഹായം കിട്ടിയില്ലെന്ന് പരാതി കിട്ടിയാൽ നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 
വിവിധ ജില്ലകളിൽനിന്ന് ഇത്തരത്തിലുള്ള പരാതികൾ പുറത്തു വരുന്നുണ്ട്. ജില്ലയിൽ മൊത്തം 16,327 പേർക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇതിൽ പതിനായിരത്തോളം പേരുടെ അക്കൗണ്ടുകളിൽ മാത്രമേ പണം എത്തിയിട്ടുള്ളൂവെന്നാണ് വിവരം. ഇതിൽ ധനസഹായം ലഭിച്ചവർക്ക് തന്നെ ആദ്യ ഗഡുവായ 3800 രൂപ മാത്രമാണ് ലഭിച്ചത്. 
പ്രളയത്തിൽ രണ്ടുദിവസമെങ്കിലും വീട്ടിൽ വെള്ളം തങ്ങിനിന്നവർക്കാണ് അടിയന്തര ധനസഹായമായ പതിനായിരം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചത്.

 

Latest News