മലപ്പുറം- പൊന്നാനി കടലിൽ പ്രളയത്തിന് ശേഷം രൂപപ്പെട്ട വലിയ മണൽത്തിട്ടയിലേക്കുള്ള പ്രവേശനം ജില്ലാ കലക്ടർ നിരോധിച്ചു. തിട്ടയിലേക്ക് കടൽ ഏതുസമയവും കയറിവരാവുന്നതാണെന്നും ഇത് വലിയ ദുരന്തങ്ങൾക്ക് ഇടവരുത്തുമെന്നുമുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ കലക്ടറുടെ നടപടി. കടലിൽ രൂപപ്പെട്ട നീണ്ട മണൽതിട്ട കാണാൻ ദൂരെദിക്കുകളിൽ നിന്നടക്കം നൂറുകണക്കിനാളുകളാണ് ദിവസേന ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
കടലിൽ പുലിമുട്ടിനോട് ചേർന്ന് രൂപപ്പെട്ടിട്ടുള്ള മണൽതിട്ട അസ്ഥിരമായ പ്രതിഭാസമാണെന്നും ഇത് ഏതുസമയവുംതാഴ്ന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. മണൽതിട്ടയിലേക്ക് പൊതുജനങ്ങൾ ഇറങ്ങുന്നതും സ്ഥലത്തേക്ക് പ്രവേശിക്കുന്നതും വലിയ ദുരന്തം വിളിച്ചു വരുത്തും. പ്രദേശത്ത് നിരോധന ഉത്തരവ് ബോർഡ് സ്ഥാപിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വേലിയേറ്റ സമയത്ത് വെള്ളം ഉയരുകയും മണൽതിട്ട താഴ്ന്നുപോകുകയും ചെയ്യുമ്പോൾ കരയിൽ നിന്നും കടലിനുള്ളിലേക്ക് നീങ്ങിയവർക്ക് കരയിലേക്ക് ഓടിക്കയറാനുള്ള സമയം ലഭിക്കാതിരിക്കുകയും അവർ കടലിൽ താഴ്ന്നുപോകാനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിൽ പറയുന്നു.
ഇത്തവണത്തെ മഹാ പ്രളയവും മലമ്പുഴ അണക്കെട്ട് തുറന്നതും ഭാരതപ്പുഴയിലെ ഒഴുക്ക് പതിവിനേക്കാളേറെ ശക്തമായിരുന്നു. അതിന്റെ തുടർച്ചയാണ് കടലിൽ രൂപപ്പെട്ട മണൽതിട്ട. പുഴയിലൂടെ ഒഴുകി വരുന്ന എക്കൽ മണ്ണിന്റെ ശേഖരമാണ് സാധാരണഗതിയിൽ അഴിമുഖങ്ങളിൽ മണൽത്തിട്ടകളായി രൂപപ്പെടുന്നത്. കടൽക്ഷോഭം ഉണ്ടാകുന്ന സമയത്ത് ഇത്തരം തിട്ടകളിൽ തട്ടി മത്സ്യബന്ധന ബോട്ടുകൾ തകരാറുണ്ട്.
വേലിയേറ്റ സമയങ്ങളിൽ ഈ തിട്ടകൾ വെള്ളത്തിനടിയിലാകാനുള്ള സാധ്യത ഏറെയാണ്.