Sorry, you need to enable JavaScript to visit this website.

സൗദി ട്രാഫിക് നിയമത്തില്‍ ആശ്വാസം; ഒരു മാസം വൈകിയാലും പിഴ ഉയരില്ല

റിയാദ് - ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കിൽ പരമാവധി തുകയായി ഉയരുന്ന നിലവിലെ രീതി ഇല്ലാതാകും. മന്ത്രിസഭ അംഗീകരിച്ച പുതിയ ട്രാഫിക് നിയമ ഭേദഗതിയിലാണ് ഇക്കാര്യമുള്ളത്. ഭേദഗതി ഉടൻ ഇത് പ്രാബല്യത്തിൽവരും. 
മുൻ നിയമം അനുസരിച്ച് ഗതാഗത നിയമലംഘനങ്ങൾക്ക് കൂടിയ പിഴയും കുറഞ്ഞ പിഴയുമുണ്ട്. മുപ്പതു ദിവസത്തിനകം അടക്കുകയാണെങ്കിൽ കുറഞ്ഞ തുക പിഴയായി അടച്ചാൽ മതി. ഒരു മാസത്തിനു ശേഷമാണ് അടക്കുന്നതെങ്കിൽ കൂടിയ തുക ഒടുക്കേണ്ടിവരും. ഈ രീതിയാണ് നിയമ ഭേദഗതി ഇല്ലാതാക്കുന്നത്. ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ മിനിമം പിഴയാണ് നിയമലംഘകരുടെ പേരിൽ ചുമത്തുക. 
പൊതുജന സുരക്ഷ അപകടത്തിലാക്കുന്ന നിയമ ലംഘനങ്ങൾ ഒരു വർഷത്തിനിടെ വീണ്ടും ആവർത്തിക്കുന്ന പക്ഷം നിയമലംഘകർക്ക് രണ്ടാം തവണ കൂടിയ തുക പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ മൂന്നാമതും അതേ നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് തടവ് ശിക്ഷ വിധിക്കുന്നതിന് അവർക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറും. ഇവർക്ക് ഒരു വർഷത്തിൽ കവിയാത്ത തടവാണ് കോടതി വിധിക്കുക. 
ഗതാഗത നിയമ ലംഘനത്തിന് പിഴകൾ ചുമത്തിയതായി അറിയിച്ച് ആറു മാസം പിന്നിട്ടിട്ടും പിഴകൾ അടക്കാത്ത പക്ഷം നിയമ നടപടിയുണ്ടാകും. പിഴകൾ ഇരുപതിനായിരം റിയാലിലെത്തിയാലും കേസുകൾ പ്രത്യേക കോടതിക്ക് കൈമാറും. ഇത്തരം സാഹചര്യങ്ങളിൽ പിഴ ഒരു മാസത്തിനകം അടക്കൽ നിർബന്ധമാണെന്ന് നിയമലംഘകരെ അറിയിക്കും. ഇതിനകം പിഴകൾ അടക്കാത്ത പക്ഷം അവർക്കെതിരായ കേസുകൾ കോടതിക്ക് കൈമാറുകയാണ് ചെയ്യുക. 
 

Latest News