Sorry, you need to enable JavaScript to visit this website.

ഹരിയാനയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഘത്തില്‍ സൈനികനും

ചണ്ഡീഗഡ്- ഹരിയാനയില്‍ മൂന്ന് ദിവസം മുമ്പ് 19-കാരിയായ വിദ്യാര്‍ത്ഥിനിയെ കോച്ചിങ് സെന്ററിലേക്കു പോകവെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്ത സംഘത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ ഒരു ജവാനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പോലീസ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളില്‍ ഒരാളെ പോലും പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. ഇവരെ കുറിച്ച് എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ ബോര്‍ഡി പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് രാഷ്ട്രപതിയുടെ പുരസ്‌കാരം വരെ നേടിയ വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ചയാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം അബോധാവസ്ഥയില്‍ ബസ് സ്റ്റോപില്‍ ഉപേക്ഷിച്ചു കടന്നത്.

പ്രതികളില്‍ ഒരാള്‍ പങ്കജ് ഫൗജി ആണന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ കരസേനാ യൂണിറ്റില്‍ സൈനികനാണ് ഇദ്ദേഹമെന്നും പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാന്‍ പോലീസ് സംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മറ്റു രണ്ടു പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹരിയാന പോലീസ് മേധാവി ബി.എസ് സന്ധു പറഞ്ഞു. മനീഷ്, നിഷു എന്നിവരാണ് മറ്റു രണ്ടു പ്രതികള്‍. മൂന്നു പ്രതികളും പെണ്‍കുട്ടിയെ അറിയുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്.  കുറ്റകൃത്യം ചെയ്തത് ഒരു സൈനികനാണെങ്കില്‍ അയാളെ പിടികൂടിയിട്ടുണ്ടെന്ന് സൈന്യം ഉറപ്പു വരുത്തുമെന്ന് സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലെഫ്. ജനറല്‍ ചെരിഷ് മാത്ത്‌സണ്‍ പറഞ്ഞു.

ക്ലാസിനു പോകുന്നതിനിടെ മൂന്ന് പേര്‍ കാറിലെത്തി തന്നെ കൊണ്ടു പോയി ആളൊഴിഞ്ഞ പാടത്തു വച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മയക്കു മരുന്ന് കലക്കിയ പാനീയം കുടിക്കാന്‍ നല്‍കിയിരുന്നതായും വിദ്യാര്‍ത്ഥിനി പറഞ്ഞു. കൃത്യം ചെയ്ത ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പ്രതികള്‍ ബസ്റ്റോപ്പില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഇവര്‍ക്ക് പുറമെ മറ്റു ചിലരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയുണ്ട്. എട്ടു പത്തു പേര്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ നടപടിയെടുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രതികള്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും പെണ്‍കുട്ടിയെ മാതാവ് ആരോപിക്കുന്നു.
 

Latest News