റിയാദ് - കാലാവധിക്കിടെ വിസ റദ്ദാക്കുന്നതിന് പിഴയില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. എന്നാൽ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കുന്നതിന് രണ്ടാം തവണ മുതൽ ആയിരം റിയാൽ പിഴ ചുമത്തുന്നുണ്ട്. റീ-എൻട്രി വിസ അനുവദിക്കുന്നതിന് പാസ്‌പോർട്ടിലെ കാലാവധി മൂന്നു മാസത്തിൽ കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഫൈനൽ എക്‌സിറ്റ് വിസക്ക് സമീപിക്കുന്നതിനു മുമ്പായി ലെവി കുടിശ്ശിക അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. റീ-എൻട്രി വിസയിൽ സൗദി അറേബ്യ വിട്ട വിദേശികൾ വിസ കാലാവധിക്കുള്ളിൽ രാജ്യത്ത് തിരിച്ചെത്തിയിട്ടില്ലെങ്കിൽ അക്കാര്യം ജവാസാത്തിനെ നേരിട്ട് സമീപിച്ച് റിപ്പോർട്ട് ചെയ്യേണ്ടതില്ല. റീ-എൻട്രി വിസ കാലാവധി അവസാനിച്ച് രണ്ടു മാസത്തിനുശേഷം ഓട്ടോമാറ്റിക് ആയി വിദേശികളെ ജവാസാത്ത് കംപ്യൂട്ടർ സിസ്റ്റത്തിൽനിന്ന് നീക്കം ചെയ്യും. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയാൽ അക്കാര്യം ജവാസാത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതിന് സാധിക്കും. ഇതിന് ജവാസാത്തിനെ നേരിട്ട് സമീപിക്കേണ്ടതില്ല. വിദേശികളുടെ ഇഖാമ (ഹവിയ്യ) പുതുക്കുന്നതിന് അവരുടെ പേരിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒടുക്കപ്പെടാതെ ബാക്കിയുണ്ടാകാൻ പാടില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.