Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റ് ജീവനക്കാരുടെ യൂണിഫോമിലെ താമര വിവാദമായി

ന്യൂദല്‍ഹി- പാര്‍ലമെന്റ് ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫോമില്‍ ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'താമര' അച്ചടിച്ചെന്ന റിപ്പോര്‍ട്ടുളെ തുടര്‍ന്ന് വിവാദം. ബിജെപി പാര്‍ലമെന്റിനെ ഏകപക്ഷീയ സംഗതിയാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ദേശീയ മൃഗമായ കടുവയെയോ  ദേശീയ പക്ഷിയായ  മയിലിനെയോ ചേര്‍ക്കാതെ താമരയെ എന്തിനാണ് ചേര്‍ക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍ ചോദിച്ചു. പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് താമര അച്ചടിച്ച പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ബിജെപിയുടെ ചിഹ്നം താമരയായതിനാലാണ് കടുവയേയും മയിലിനേയും ഉള്‍പ്പെടുത്താതെ  പാര്‍ലമെന്ററി ജീവനക്കാരുടെ ഡ്രസ് കോഡില്‍ താമര ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മാണിക്കം ടാഗോര്‍ പ്രസ്താവനയില്‍ പറഞ്ഞു.
എത്ര വിലകുറഞ്ഞതാണ് ഇവരുടെ നടപടികള്‍. ജി20 യിലും അവര്‍ അത് ചെയ്തു.  ദേശീയ പുഷ്പമാണെന്ന് പറഞ്ഞു കൊണ്ടാണ് വില കുറഞ്ഞ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഇത്തരം നിസ്സാര കാര്യങ്ങളിലൂടെ ബി.ജെ.പി വളരുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. പാര്‍ലമെന്റിനെ ഏകപക്ഷീയമായമാക്കരുത്- അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് ഒരു പാര്‍ട്ടിയുടെ ചിഹ്നത്തിന്റെ ഭാഗമായി മാറുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ലമെന്റ് എല്ലാ പാര്‍ട്ടികള്‍ക്കും മുകളിലായിരുന്നു. മറ്റെല്ലാ സ്ഥാപനങ്ങളിലും ബിജെപി ഇടപെടുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News