Sorry, you need to enable JavaScript to visit this website.

ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 'രക്ഷാപ്രവര്‍ത്തനം'

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ സമയത്ത്, അഴിമതിയില്‍ സര്‍വത്ര മുങ്ങി നിന്നിരുന്ന പിണറായി സര്‍ക്കാരിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബിജെപി കരുനീക്കം നടത്തുമെന്നു ഞാന്‍ എഴുതിയിരുന്നു. ദുഷിച്ചുപോയ ഭരണകൂടത്തിന് കൂടുതല്‍ ദുഷിക്കാന്‍ അവസരം നല്‍കുകവഴി സിപിഎമ്മിനോട് ജനങ്ങളില്‍ വെറുപ്പുണ്ടാക്കുകയും അധികാരത്തില്‍ നിന്ന് പുറത്തുനില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തമായ ഒരു പ്രതിപക്ഷമാവാനുള്ള ദൗര്‍ബല്യം മുതലെടുത്തുകൊണ്ട് ജനങ്ങളുടെ മുന്നില്‍ ഒരു രക്ഷക പരിവേഷത്തില്‍ അവതരിക്കുകയുമാണ് അവരുടെ രാഷ്ട്രീയ തന്ത്രം എന്നും എഴുതിയിരുന്നു.
എന്റെ നിഗമനങ്ങള്‍ ശരിവെച്ചുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരുന്ന ഗൗരവതരമായ അന്വേഷണങ്ങളൊന്നും ഇലക്ഷന്‍ സമയത്ത് മുന്നോട്ടു പോയില്ല എന്നത് നാം കണ്ടു. എന്ന് മാത്രമല്ല കഴിഞ്ഞ ഇലക്ഷന്‍ സമയത്തു തന്നെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ നടന്നിരുന്ന ഇഡി അന്വേഷണത്തെ ഇത്രകാലം ബിജെപി ജനങ്ങളില്‍ നിന്നും മറച്ചു വെച്ചിരുന്നു എന്നും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അത്തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈത്താങ്ങുകൊണ്ട് സിപിഎം പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തില്‍ അവര്‍ അധികാരത്തില്‍ മടങ്ങിവന്നു. അതേസമയം ഏതു സമയത്തും തൊടുക്കാവുന്ന ബ്രഹ്‌മാസ്ത്രം പോലെ ഇടയ്ക്കിടെ എടുത്തുയര്‍ത്തി ഭീഷണിപ്പെടുത്താനുള്ള സാധ്യത അവശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര അന്വേഷണങ്ങള്‍ ഒന്നും തന്നെ ഇനിയും അവസാനിപ്പിക്കുകയോ പുതുതായി ആരംഭിച്ചവ മുന്നോട്ട് കൊണ്ടുപോവുകയോ ചെയ്തിട്ടില്ല എന്നതും കാണുക.
എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് വൈകിയാണെങ്കിലും കോണ്‍ഗ്രസിന്റെ യുവജന പ്രസ്ഥാനങ്ങള്‍ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജനശ്രദ്ധയിലേക്ക് വരികയും ബിജെപിക്ക് ചെറിയതോതില്‍ പോലും ഒരു പ്രതിപക്ഷ പ്രതീക്ഷയാകാന്‍ കഴിയാതെ വരികയും ചെയ്തു. എങ്കിലും ബിജെപിയുടെ തന്ത്രം പൂര്‍ണമായും പരാജയപ്പെട്ടില്ല എന്ന് മനസിലാക്കണം . സിപിഎമ്മിന്റെ സംഘടനാ ശക്തിയോ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയോ ഇല്ലെങ്കിലും പിസി ജോര്‍ജ്, പത്മജ വേണുഗോപാല്‍ എന്നിങ്ങനെ ചെറിയ സര്‍ക്കസുകള്‍ കൃത്യമായ ഇടവേളകളില്‍ അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ ഇലക്ഷന്‍ ചര്‍ച്ചകളെ തങ്ങളിലേക്ക് പൂര്‍ണമായും തിരിച്ചുവിടാന്‍ ബിജെപിക്ക് ഇപ്പോള്‍ കഴിയുന്നു എന്നത് അതിന്റെ ഏറ്റവും നല്ല തെളിവാണ്. മോദിയുടെ ഗ്യാരന്റി എന്ന് നീട്ടിവെച്ചിട്ടുള്ള പൊയ്ക്കാല്‍* കണ്ട് പതിറ്റാണ്ടുകളായി ഇടതുകാലിലെ ചെളി വലതു കാലിലും, വലതുകാലിലെ ചെളി ഇടതുകാലിലും ആശയക്കുഴപ്പമില്ലാതെ തേയ്ച്ചുകൊണ്ടിരുന്ന മലയാളിയുടെ തെരഞ്ഞെടുപ്പു മനസ് ഇപ്പോള്‍ സര്‍വത്ര ആശയക്കുഴപ്പത്തിലായിക്കഴിഞ്ഞു എന്നത് സംശയമില്ലാത്ത കാര്യമാണ്.
ഈ പാര്‍ലമെന്റ് ഇലക്ഷനില്‍ എണ്ണംപറഞ്ഞ സീറ്റുകള്‍ നേടുകയാണ് ബിജെപിയുടെ പ്രഥമ ലക്ഷ്യം എന്ന് കരുതിയാല്‍ നമുക്ക് തെറ്റും. ഒന്നോ രണ്ടോ സീറ്റ് നേടുക എന്നത് (അത് അസാധ്യവും ആയിരിക്കില്ല) വലിയ കാര്യമാണെങ്കിലും ഉറച്ചതെന്ന് എല്‍ഡിഎഫും യൂഡിഎഫും കരുതുന്ന അവരുടെ കോട്ടകളിലെല്ലാം അട്ടിമറികള്‍ നടത്താന്‍ കാരണമാവുന്ന സാന്നിദ്ധ്യമാവാന്‍ കഴിയുക എന്നതാവും ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. കേരളത്തിലെ ജനങ്ങളുടെ വോട്ടിംഗ് മനോനില ആരെയെങ്കിലും വിജയിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. നമ്മുടെ നാട്ടില്‍ ജനങ്ങള്‍, ഭരിക്കുന്നവരെ പാഠം പഠിപ്പിക്കാനാണ് വോട്ടു ചെയ്യുന്നത്. അതുകൊണ്ടാണ് ചെളി ഇടതില്‍ നിന്നും വലതിലോട്ടും തിരിച്ചും മാറിമാറി ചവിട്ടുന്നത്. ഈ പ്രതികാര തന്ത്രത്തെ തോല്‍പിക്കുകയാവും ഇപ്പോഴും ബിജെപിയുടെ ഇലക്ഷന്‍ സ്ട്രാറ്റജി.
എന്തായാലും ബംഗാള്‍ നടന്ന വഴിയേ കേരളവും നടക്കുകതന്നെയാണ് എന്നകാര്യത്തില്‍ സംശയം വേണ്ട. തെറ്റിനെ തെറ്റെന്നു പറയാനും തിരുത്താനും പ്രസ്ഥാനത്തെ ശരിയായ ദിശയിലേക്കു നയിക്കാനും തയാറാകാത്ത ഇടതുപക്ഷത്തെ സാംസ്‌കാരിക സഹയാത്രികരും അന്ധരായ അണികളുമാണ് വരാനിരിക്കുന്ന വിപത്തിന്റെ ഉത്തരവാദികള്‍. കേരളം ബിജെപി ഭരിക്കും എന്നതാണ് വരാനിരിക്കുന്ന ആ വലിയ വിപത്ത് എന്ന് കരുതിയാല്‍ അപ്പോഴും നമുക്ക് തെറ്റും. ഭരിക്കാന്‍ കെല്‍പില്ലാതെ രാഷ്ട്രീയ കക്ഷികള്‍ പിഞ്ഞിപ്പറിയുമ്പോള്‍ അരാഷ്ട്രീയ മാഫിയകള്‍ കേരളത്തില്‍ ഇപ്പോള്‍ നടത്തുന്ന അദൃശ്യഭരണം കൂടുതല്‍ പിടിമുറുക്കും എന്നതായിരിക്കും കേരളം നേരിടാന്‍ പോകുന്ന ഏറ്റവും ഭയപ്പെടുത്തുന്ന സാഹചര്യം. എത്രമാത്രം അവധാനതയോടെ ജനത ഈ (അ)രാഷ്ട്രീയ സാഹചര്യത്തെ കാണുന്നു, പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഭാവി.

 

 

Latest News