Sorry, you need to enable JavaScript to visit this website.

കുട്ടിയായില്ലേ എന്ന ചോദ്യം മടുത്തു; മൂന്ന് അയല്‍വാസികളെ കൊന്നു

ലുധിയാന- കുട്ടിയാകുന്നില്ലെങ്കില്‍ ചികിത്സിക്കണമെന്ന് നിരന്തരം ഉപദേശിച്ച് ശല്യപ്പെടുത്തിയ മൂന്ന് അയല്‍വാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. റോബിന്‍ എന്ന മുന്നയാണ് (46) വയോധികരായ മൂന്ന് അയല്‍വാസികളെ കൊലപ്പെടുത്തിയത്.
റോബിനെ പോലീസ് അറസ്റ്റ് ചെയ്തു.
അയല്‍വാസികളായ സ്ത്രീയും അവരുടെ ഭര്‍ത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കമ്മീഷണര്‍ മന്‍ദീപ് സിംഗ് സിദ്ദു പറഞ്ഞു. സുരീന്ദര്‍ കൗര്‍ (70), ചമന്‍ലാല്‍(75), ചമന്‍ ലാലിന്റെ 90 വയസ്സായ അമ്മ സുര്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷ െ്രെഡവറായ റോബിന്റെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും കുട്ടിയായിരുന്നില്ല. കുട്ടികള്‍ വേണമെന്നും ചികിത്സ നടത്തണമെന്നും അയല്‍വീട്ടിലെ കുടുംബം നിരന്തരം റോബിനോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
ഭാര്യയുടെ മുന്നില്‍ വെച്ച് കൗര്‍ ഇത് വീണ്ടും പറഞ്ഞതോടെയാണ് റോബിന്‍ പ്രകോപിതനായതെന്ന് പറയുന്നു. ഇവരുടെ വീട്ടിലെത്തി ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.
കൊലപാതകത്തിനു ശേഷം അപകട മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഇതിനായി അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീയിട്ടിരുന്നു.
രാവിലെ പാല്‍ക്കാരന്‍ എത്തിയപ്പോഴാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. വീട്ടില്‍ ആളനക്കമില്ലെന്ന് പാല്‍ക്കാരനാണ് അയല്‍ക്കാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തനിക്കൊപ്പം ഭാര്യയേയും അറസ്റ്റ് ചെയ്യണമെന്നും താന്‍ ജയിലിലായാല്‍ ഭാര്യ തനിച്ചാകുമെന്നും  ഇയാള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

 

Latest News