ദോഹ - ഇന്ത്യൻ സംസ്കാരത്തിന്റെ തനിമ വിളിച്ചറിയിച്ചും ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് ആഘോഷരാവുകൾ സമ്മാനിച്ചും പാസേജ് ടു ഇന്ത്യക്ക് തുടക്കമായി. മിയപാർക്കിൽ നടന്ന വർണ്ണാഭമായ ഉത്ഘാടന പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഖത്തറി സമൂഹത്തിൽ നിന്നും വിവിധ പ്രവാസി സമൂഹത്തിൽ നിന്നുമുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ഉത്ഘാടന പരിപാടിയിൽ ഖത്തർ ഉപപ്രധാന മന്ത്രിയും ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡൻ്റുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി മുഖ്യാതിഥിയായിരുന്നു.
ഇന്ത്യയുടെ വൈവിധ്യമാർന്ന നാടന്‍ കലാരൂപങ്ങളുടെയും അന്യംനിന്നുപോകുന്ന പരമ്പരാഗത കലാരൂപങ്ങളുടെയും സംഗമവേദിയാകുവിവ പാസേജ് ടു ഇന്ത്യ ഇന്ത്യൻ എംബസിയും ഇന്ത്യൻ കൾച്ചറൽ സെൻ്ററും ചേർന്ന് ഖത്തർ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് പാർക്ക് എന്നിവയുടെസഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ വിലാസ് നായിക്കിൻ്റെ ലൈവ് സ്കെച്ച് ഉൾപ്പെടെ വൈവിധ്യ മാർന്ന സാംസ്കാരിക പ്രകടനങ്ങളോടെയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.
ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 50 വർഷം പിന്നിടുന്നതിന്റെ ആഘോഷം കൂടിയാണിത്. ഉത്ഘാടനചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ, അപെക്‌സ് ബോഡികളുടെ അധ്യക്ഷൻമാർ, ഐസിസി വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ, സംഘാടക സമിതി ചെയർമാൻ പി. എൻ ബാബുരാജൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇന്ത്യൻ കമ്മ്യുണിറ്റി പ്രതിനിധികൾ, വാണിജ്യ പ്രമുഖർ എന്നിവർ സാന്നിധ്യം വഹിച്ച ചടങ്ങിൽ ഐ.സി.സി. പ്രസിഡൻ്റ് എ.പി. മണികണ്ഠൻ സദസ്സിനെ സ്വാഗതം ചെയ്തു. മാർച്ച് 7, 8, 9 തീയതികളിൽ മിയ പാർക്കിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് പരിപാടി. കേരള സമാജത്തിന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര, കേരള നടനം, ഫ്യൂഷൻ ഡാൻസ് എന്നിവ അരങ്ങേറും. സമാപനദിവസമായ നാളെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡോഗ് സ്ക്വഡിന്റെ ലൈവ് ഷോ, മെഗാ ദർബാനൃത്തവും അരങ്ങേറും. വിവിധ മേഖലകളിൽ നിന്നുള്ള ദീർഘകാല പ്രവാസികളായ 40 പേരെ സമാപന ചടങ്ങിൽ ആദരിക്കും.ഖത്തറിൽ താമസിക്കുന്ന എല്ലാ രാജ്യക്കാരും വേദിയിൽ ഒത്തുകൂടാനും സമ്പന്നമായ ഇന്ത്യൻ പൈതൃകം ആസ്വദിക്കാനും ഐസിസി അഭ്യർത്ഥിച്ചു.
സംസ്കാരികോത്സവനഗരിയിലേക്ക് സൗജന്യ ഷട്ടിൽ ബസ്സ് സർവീസും ഒരുക്കിയിട്ടുണ്ട്.