Sorry, you need to enable JavaScript to visit this website.

ഏക്കറിന് 100 രൂപ; വയനാട്ടിൽ പള്ളിക്ക് സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി 

കൊച്ചി - വയനാട്ടിൽ കല്ലോടി സെന്റ് ജോർജ് പള്ളിയ്ക്കായി സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി. 2015-ലെ പട്ടയമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഏക്കറിന് 100 രൂപ നിരക്കിൽ 5.53 ഹെക്ടർ ഭൂമിയാണ് സർക്കാർ പള്ളിയ്ക്ക് നൽകിയത്. ഇതാണ് കോടതി റദ്ദാക്കിയത്. മാനന്തവാടിയിലെ സാമൂഹിക പ്രവർത്തകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
 രണ്ടുമാസത്തിനകം ഭൂമിയുടെ വിപണി മൂല്യം നിശ്ചയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് പള്ളി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മറുപടി അറിയിക്കാൻ ഒരു മാസം സാവകാശം പള്ളിയ്ക്ക് നൽകണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
 വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽനിന്നും അവരെ കുടിയിറക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പള്ളി കമ്മിറ്റി ഭൂമി വാങ്ങിയാൽ ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അടുത്ത എട്ട് മാസത്തിനുള്ളിൽ ഈ ഉത്തരവിൽ കൈക്കൊണ്ട നടപടി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
 

Latest News