Sorry, you need to enable JavaScript to visit this website.

ഹരിയാനയിൽ യുദ്ധസമാന സഹചര്യം; മൊബൈൽ സേവനങ്ങൾ എടുത്തുകളഞ്ഞു

ന്യൂദൽഹി- ഫെബ്രുവരി 13 ന് കർഷകർ പ്രഖ്യാപിച്ച ദൽഹി ചലോ മാർച്ച് തടയുന്നതിന് വിപുലമായ ഒരുക്കം നടത്തി ഹരിയാനയിലെ മനോഹർലാൽ ഖട്ടാർ സർക്കാർ. മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്.എം.എസ് തുടങ്ങിയവ താൽക്കാലികമായി റദ്ദാക്കിയതായി ഹരിയാന സർക്കാർ പ്രഖ്യാപിച്ചു.

സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ഉൾപ്പെടെ 200ലധികം കർഷക യൂണിയനുകളാണ് 13-ന് കർഷക മാർച്ച് സംഘടിപ്പിക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കാനാണ് സമരം. 
അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ തുടങ്ങിയ ജില്ലകളിലാണ് ഇന്റർനെറ്റ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. ഫെബ്രുവരി 11 ന് രാവിലെ 6 മുതൽ ഫെബ്രുവരി 13 ന് രാത്രി 11:59 വരെ നിരോധന ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടായിരിക്കും. 

അതേസമയം, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ അതിർത്തികൾ സുരക്ഷിതമാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സിമന്റ് ബാരിക്കേഡുകൾ ഉപയോഗിച്ചാണ് കർഷകരെ തടയുന്നത്. 

ചണ്ഡീഗഢിൽ നിന്ന് ദൽഹിയിലേക്ക് പോകുന്ന യാത്രക്കാരോട് ദേരബസ്സി, ബർവാല/രാംഗഢ്, സാഹ, ഷഹബാദ്, കുരുക്ഷേത്ര വഴിയോ പഞ്ച്കുല, എൻഎച്ച്344 യമുനാനഗർ ഇന്ദ്രി/പിപ്ലി, കർണാൽ വഴിയോ ബദൽ റൂട്ടുകൾ സ്വീകരിക്കാൻ പോലീസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിനായി 50 കമ്പനി കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ ഹരിയാന പോലീസ് വിന്യസിച്ചിട്ടുണ്ട്. അനുമതിയില്ലാതെ മാർച്ചിൽ പങ്കെടുക്കരുതെന്നും പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
 

Latest News