Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല; റെസ നവീകരിക്കണം- കേന്ദ്രമന്ത്രി

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ റൺവെ എൻഡ് സേഫ്റ്റി ഏരിയ(റെസ)വർധിപ്പിക്കാതെ വലിയ വിമാന സർവീസ് പുനരാരംഭിക്കാൻ കഴിയില്ലെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ ഡോ. വിജയകുമാർ സിംഗ് പറഞ്ഞു്. ഇതു സംബന്ധിച്ച് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ കൂടിയായ ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി പാർലിമെന്റിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കരിപ്പൂരിൽ വലിയവിമാന സർവീസ് പുനരാരംഭിക്കാൻ സുരക്ഷയുടെ ഭാഗമായി റെസ സജ്ജമാക്കേണ്ടത് അനിവാര്യമാണെന്ന വ്യവസ്ഥ എയർ ഇന്ത്യ വിമാന അപകടത്തെത്തുടർന്ന് നിയമിക്കപ്പെട്ട വിദഗ്ധ സമിതിയുടെ ശുപാർശയാണെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പുവരുത്തിയുള്ള വിമാന സർവീസ് എന്നതാണ് സമിതിയുടെ നിർദേശം.

എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി)യാണ് കരിപ്പൂർ  വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ഇത് പ്രകാരമാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. വലിയ വിമാന സർവീസ് തുടങ്ങാൻ വേണ്ടിയാണ് വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ റെസ നിർമാണത്തിന് മുന്നിട്ടിറങ്ങിയത്. ഇതനുസരിച്ചാണ് റൺവേയുടെ രണ്ടറ്റത്തുമായി 240 മീറ്റർ വരുന്ന റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നിർമ്മിക്കാനാവശ്യമായ 14.5 ഏക്കർ സ്ഥലം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്.
2016 ൽ നിലവിൽ വന്ന ദേശീയ സിവിൽ ഏവിയേഷൻ നയപ്രകാരം വിമാനത്താവളങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഭൂമി ലഭ്യമാക്കൽ സംസ്ഥാന സർക്കാരുകളുടെ ബാധ്യതയാണ്. കരിപ്പൂരിൽ വലിയ വിമാന സർവ്വീസ് നടത്താൻ ഉദ്ദേശിച്ചുകൊണ്ടാണ് റെസക്ക് ആവശ്യമായ മണ്ണ് നിരപ്പാക്കൽ പ്രവൃത്തിയുടെ ചെലവ് ഏറ്റെടുക്കാൻ എയർപോർട്ട് അഥോറിറ്റി തയ്യാറായത്. ഇതനുസരിച്ച് 484.57 കോടി രൂപയുടെ ഭരണാനുമതിയും റെസ നിർമാണത്തിനായി നൽകിയതായും മന്ത്രി പറഞ്ഞു.
 

Latest News