Sorry, you need to enable JavaScript to visit this website.

ഒമ്പതുകാരനെ ഉപയോഗപ്പെടുത്തി മൂന്ന് പെണ്‍കുട്ടികളെ  അജ്ഞാതന്‍ കെണിയിലാക്കി ലൈംഗികമായി പീഡിപ്പിച്ചു 

ചെന്നൈ- ചെന്നൈയിലെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ (ജിസിസി) നടത്തുന്ന പ്രൈമറി, മിഡില്‍ സ്‌കൂളിലെ മൂന്ന് പെണ്‍കുട്ടികളെ അജ്ഞാതന്‍ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂള്‍ വളപ്പിന് പുറത്ത് ലൈംഗികാതിക്രമം നടന്നുവെന്നാണ് ആരോപണം. എട്ട്, പത്ത്, പന്ത്രണ്ട് വയസുള്ള ഈ പെണ്‍കുട്ടികളെ അതേ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒമ്പത് വയസുള്ള ആണ്‍കുട്ടിയാണ് അജ്ഞാതന്റെ അടുത്തേക്ക് കൊണ്ടുപോയതെന്നുള്ള ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുള്ളതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
പരാതിയില്‍ ജനുവരി 23 മുതല്‍ തിരുവാന്‍മിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ച് പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തു. തങ്ങളെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടികള്‍ അതിക്രമത്തെ കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍, നാലാമതൊരു പെണ്‍കുട്ടിയെ കൂടെ ഒമ്പത് വയസുള്ള ആണ്‍കുട്ടി അടുത്തിടെ മറ്റ് പെണ്‍കുട്ടികള്‍ക്കൊപ്പം പ്രതിയുടെ അടുത്തേക്ക് കൊണ്ട് പോയി.
അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മറ്റ് കുട്ടികളുമായി സംസാരിച്ചപ്പോഴാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വന്നത്. ജനുവരി 23ന് രക്ഷിതാക്കളില്‍ ഒരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഒമ്പത് വയസുകാരനെയും അമ്മയെയും തിരുവാന്‍മിയൂര്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അതേസമയം, ഒമ്പത് വയസുകാരനായ കുട്ടിയെ പോലീസ് ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി ബാലാവകാശ പ്രവര്‍ത്തകന്‍ ദേവനേയന്‍ രംഗത്ത് വന്നു.
കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കേണ്ടതായിരുന്നു. സ്റ്റേഷനില്‍ തടഞ്ഞുവെച്ച് പീഡിപ്പിക്കാന്‍ പാടില്ലായിരുന്നു. ബാലാവകാശ നിയമങ്ങള്‍ ലംഘിച്ചതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ ഇടപെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് അവരുമായി ഏകോപിപ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണവും പോലീസ് നിഷേധിച്ചു. പക്ഷേ, സ്‌കൂള്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നാണ് ജിസിസി ഡെപ്യൂട്ടി കമ്മീഷണര്‍ (വിദ്യാഭ്യാസം) ശരണ്യ അരി പ്രതികരിച്ചത്. കുട്ടികളോട് സംസാരിക്കുകയും ചൈല്‍ഡ് ലൈനിലും പോലീസിലും അറിയിക്കുകയും ചെയ്തിട്ടുണ്ട്. 
 

Latest News