Sorry, you need to enable JavaScript to visit this website.

പാർലമെന്റ് ആക്രമണം; കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥന്റെ മകനെ ചോദ്യം ചെയ്തു

ന്യൂദൽഹി- കഴിഞ്ഞയാഴ്ച ഇന്ത്യൻ പാർലമെന്റിനകത്ത് നുഴഞ്ഞു കയറി ആക്രമണം നടത്തിയ സംഭവത്തിൽ കർണാടകയിലെ വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകനെ ദൽഹി പോലീസ് ചോദ്യം ചെയ്തു. സായ്കൃഷ്ണ ജഗലി എന്ന ടെക്കിയെയാണ് കർണാടകയിലെ ബാഗൽകോട്ടിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. സായികൃഷ്ണയും പാർലമെന്റ് ആക്രമണ കേസിൽ നേരത്തെ പിടിയിലായ മനോരഞ്ജനും ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലെ ബാച്ച്മേറ്റ്സായിരുന്നു. ചോദ്യം ചെയ്യലിനിടെ പാർലമെന്റിലേക്ക് ആക്രമണം നടത്തിയവർ സായികൃഷ്ണയുടെ പേര് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

എഞ്ചിനീയറായ സായികൃഷ്ണ റിട്ടയേർഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മകനാണ്. ബാഗൽകോട്ടിലെ വീട്ടിൽ നിന്നാണ് ഇയാൾ ജോലി ചെയ്തിരുന്നത്. സായ്കൃഷ്ണ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സഹോദരി സ്പന്ദ മാധ്യമങ്ങളോട് പറഞ്ഞു. ദൽഹി പോലീസ് വന്നത് സത്യമാണ്. എന്റെ സഹോദരനെ ചോദ്യം ചെയ്തു. ഈ അന്വേഷണത്തിൽ ഞങ്ങൾ പൂർണ്ണമായും സഹകരിച്ചു. സായികൃഷ്ണ ഒരു തെറ്റും ചെയ്തിട്ടില്ല. അവനും മനോരഞ്ജനും റൂംമേറ്റ്സായിരുന്നു. ഇപ്പോൾ എന്റെ സഹോദരൻ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നതെന്നും സഹോദരി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 
ലോക്സഭയിൽ അതിക്രമിച്ച് കയറിയ മനോരഞ്ജൻ, സാഗർ ശർമ, പാർലമെന്റിന് പുറത്ത് പുകപടലങ്ങൾ ഉപയോഗിച്ച അമോൽ ഷിൻഡെ, നീലം ആസാദ്, സുരക്ഷാ വീഴ്ചയുടെ സൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ, ഝായെ സഹായിച്ച മഹേഷ് കുമാവത് എന്നിവരാണ് ഇതേവരെ അറസ്റ്റിലായത്. 

Latest News