ന്യൂദല്‍ഹി-വീട്ടില്‍ പോയി പാചകം ചെയ്യണമെന്നും രാജ്യം ഞങ്ങള്‍ ഭരിച്ചോളാമെന്നും പറഞ്ഞ ബി.ജെ.പി നേതാവുണ്ടെന്നും അതാണ് അവരുടെ മനഃസ്ഥിതിയെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എംപി സുപ്രിയ സുലെ. ബുധനാഴ്ച ലോക്‌സഭയില്‍ വനിതാ പ്രാതിനിധ്യ ബില്‍ ചര്‍ച്ചയ്ക്കിടെ സംസാരിക്കവെയാണ് തന്നെ ലക്ഷ്യമിട്ട് മുന്‍ മഹാരാഷ്ട്ര ബിജെപി മേധാവിയുടെ വിവേചനപരമായ പരാമര്‍ശങ്ങള്‍ അവര്‍ അനുസ്മരിച്ചത്.
സ്ത്രീകളെ ചവിട്ടിമെതിക്കുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്യുന്നവരുടെ പക്ഷമാണ് പ്രതിപക്ഷ ഇന്ത്യാ സഖ്യമെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണത്തെ ചോദ്യം ചെയ്തുകൊണ്ടാണ് സുലെയുടെ പരാമര്‍ശം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബിജെപി നേതാക്കള്‍ വനിതാ നിയമസഭാംഗങ്ങളെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് അവരുടെ മാനസികാവസ്ഥ എന്താണെന്ന് കാണിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു വ്യക്തിപരമായ അനുഭവം മാത്രമാണ് താന്‍ ഉദ്ധരിക്കുന്നതെന്നും സുപ്രിയ സുലെ പറഞ്ഞു.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി. ജനസംഖ്യാ കണക്കെടുപ്പിനും മണ്ഡല അതിര്‍ത്തി നിര്‍ണയത്തിനും ശേഷമേ സംവരണം പ്രാബല്യത്തില്‍ വരികയുള്ളൂ.