ന്യൂദൽഹി- കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റിയിലേക്ക് തന്നെ ഉൾപ്പെടുത്തിയ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് നന്ദി പറഞ്ഞ് ശശി തരൂർ എം.പി. വർക്കിംഗ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിലൂടെ താൻ ആദരിക്കപ്പെട്ടുവെന്നും മെച്ചപ്പെട്ട ഒരു ഇന്ത്യയെ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ തങ്ങളിൽനിന്ന് ഏറ്റവും മികച്ചത് അർഹിക്കുന്നുവെന്നും തരൂർ പറഞ്ഞു.
39 അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമായി പാർട്ടിയുടെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന ബോഡിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഖാർഗെ ഞായറാഴ്ചയാണ് പുനഃസംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം നടന്ന ആഭ്യന്തര തെരഞ്ഞെടുപ്പിൽ ഖാർഗെയ്‌ക്കെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട തരൂരിനെയും സമിതിയിൽ ഉൾപ്പെടുത്തി.
തരൂരിന്റെ വാക്കുകൾ:
'എന്നെ വർക്കിംഗ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ജിയുടെയും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെയും തീരുമാനത്തിലൂടെ ഞാൻ ബഹുമാനിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 138 വർഷമായി പാർട്ടിയെ നയിക്കുന്നതിൽ സി.ഡബ്യൂ.സി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയിൽ, ഈ സ്ഥാപനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഒപ്പം എന്റെ സമർപ്പിതരായ സഹപ്രവർത്തകരോടൊപ്പം പാർട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. പാർട്ടിയുടെ ജീവവായുകളായ ലക്ഷക്കണക്കിന് പ്രതിബദ്ധതയുള്ള പ്രവർത്തകരില്ലാതെ നമുക്കാർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ന് എല്ലാറ്റിനുമുപരിയായി, ഞാൻ അവരെ നമിക്കുന്നു. മെച്ചപ്പെട്ട ഒരു ഇന്ത്യയെ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ തങ്ങളിൽനിന്ന് ഏറ്റവും മികച്ചത് അർഹിക്കുന്നുവെന്നും തരൂർ ട്വീറ്റ് ചെയ്തു.