Sorry, you need to enable JavaScript to visit this website.

ദുരിതപ്പെയ്ത്തില്‍ തകര്‍ന്ന് ഹിമാചല്‍, മരണം 51 ആയി

ഷിംല - പേമാരിയിലും മിന്നല്‍പ്രളയത്തിലും തകര്‍ന്ന് ഹിമാചല്‍ പ്രദേശ്. 51 പേര്‍ മരിച്ചതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സുഖു അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തലസ്ഥാനമായ ഷിംലയിലെ ദുരന്തങ്ങളില്‍മാത്രം 14 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സമ്മര്‍ഹില്‍സിലെ ശിവക്ഷേത്രം തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു. വിശുദ്ധമാസമായ സവാനിലെ ചടങ്ങുകള്‍ക്കായി ഭക്തജനത്തിരക്കുള്ളപ്പോഴാണ് ക്ഷേത്രം തകര്‍ന്നത്. സോളന്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മിന്നല്‍ പ്രളയത്തില്‍ വീടിനൊപ്പം ഒലിച്ചുപോകാതിരിക്കാന്‍ സമീപത്തെ മരങ്ങള്‍ക്കിടയില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടിയുടെ മൃതദേഹം മണ്ണിനടിയില്‍നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ഷിംല സമ്മര്‍ഹില്ലിനടുത്ത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍പ്പെട്ട ഷിംല-കല്‍ക്ക റെയില്‍വേപ്പാലത്തിന് സാരമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സോളനില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് രണ്ട് വീടുകള്‍ ഒഴുകിപ്പോയിരുന്നു. നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലും തിങ്കളാഴ്ച അതിശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് യെല്ലോ അലര്‍ട്ടാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും ഓഗസ്റ്റ് 18 വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ഹിമാചലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ 752 റോഡുകളാണ് ഹിമാചലില്‍ തടസ്സപ്പെട്ടത്.
ഉത്തരാഖണ്ഡിലും കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പോലീസും എസ്.ഡി.ആര്‍.എഫും ജാഗ്രതയിലാണ്. കനത്ത മഴയെ തുടര്‍ന്ന് ചാര്‍ധാം യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചു. രുദ്രപ്രയാഗ്, ശ്രീനഗര്‍, ദേവപ്രയാഗ് എന്നിവിടങ്ങളില്‍ അളകനന്ദ, മന്ദാകിനി, ഗംഗ നദികള്‍ അപകടനിലക്ക് മുകളില്‍ ഒഴുകുന്നുണ്ടെന്ന് ദുരന്ത നിയന്ത്രണ കമ്മിറ്റി അറിയിച്ചു.

 

 

Latest News