Sorry, you need to enable JavaScript to visit this website.

മരിക്കാനായി കൈക്കുഞ്ഞുമായി ട്രാക്കില്‍ കിടന്ന യുവതിക്കു മുകളിലൂടെ ട്രെയ്ന്‍ ചീറിപ്പാഞ്ഞു; പിന്നീട് സംഭവിച്ചത് 

ഭോപാല്‍- മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നെപാനഗര്‍ റെയില്‍വെ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്യാനായി വെറും രണ്ടു മാസം പ്രായമായ കുഞ്ഞിനെയും കൂട്ടി റെയില്‍വെ ട്രാക്കില്‍ കിടന്ന യുവതിക്കും കുഞ്ഞിനും മുകളിലൂടെ ട്രെയ്ന്‍ ചീറിപ്പാഞ്ഞു. ശ്വാസമടക്കിപ്പിടിച്ച് ട്രെയ്ന്‍ കടന്നു പോകുന്നതുവരെ കാത്തു നിന്ന ദൃക്‌സാക്ഷികള്‍ പിന്നീടു കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. യുവതിയും പിഞ്ചു കുഞ്ഞും ഒരു പോറല്‍ പോലുമേല്‍ക്കാതെ ജീവനോടെയിരിക്കുന്നു!. 

സെന്‍ട്രല്‍ റെയില്‍വേസിന്റെ ഭുസാവല്‍ ഡിവിഷനു കീഴിലെ നെപാനഗര്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അലഹാബാദില്‍ നിന്നും മുംബൈയിലേക്കു പോകുകയായിരുന്ന കാശി എക്‌സ്പ്രസിലെ യാത്രക്കാരി തബസും എന്ന യുവതിയാണ് ഈ കടുംകൈ ചെയ്തതെന്ന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പറഞ്ഞു. കാശി എക്‌സ്പ്രസില്‍ നിന്നും ഇറങ്ങിയാണ് യുവതി കുഞ്ഞിനേയും കൂട്ടി ആത്മഹത്യ ചെയ്യാനായി ട്രാക്കില്‍ കിടന്നത്. ഇതേസമയം ട്രാക്കിലൂടെ ചീറിപ്പാഞ്ഞെത്തിയ പുഷ്പക് എക്‌സപ്രസ് ഇവര്‍ക്കു മുകളിലൂടെ കടന്നു പോകുകയായിരുന്നു. സംഭവം നേരിട്ടു കണ്ട രണ്ടു ദൃക്‌സാക്ഷികളാണ് ഉടന്‍ റെയില്‍വെ അധികൃതരെ വിവരമറിയിച്ചത്. അമ്മയേയും കുഞ്ഞിനേയും ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് ആര്‍പിഎഫ് ഓഫീസര്‍ എസ് കെ ഗുര്‍ജര്‍ പറഞ്ഞു. മുംബൈയിലെ അമ്മയുടെ തറവാട്ടു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു യുവതി. തന്റെ രണ്ടാനമ്മ സാജിദ് എന്ന യുവാവുമായി തന്റെ വിവാഹം നടത്തുകയും ഗര്‍ഭിണിയായപ്പോള്‍ ഇയാള്‍ തന്നെ ഉപേക്ഷിച്ചു പോയെന്നും യുവതി വെളിപ്പെടുത്തിയതായി ഗുര്‍ജര്‍ പറഞ്ഞു.

വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള സഖി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ പിന്നീട് മുംബൈയില്‍ നിന്ന് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടു പോയെന്നും ആര്‍പിഎഫ് അറിയിച്ചു.
 

Latest News