ഇൻഡോർ - ബ്യൂട്ടി പാർലറിൽ പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് 34-കാരിയായ ഭാര്യ ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
നഗരത്തിലെ സ്‌കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ റീന ജാദവ് എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയെ ബ്യൂട്ടിപാർലറിൽ പോകുന്നതിൽ നിന്ന് തടഞ്ഞെന്നും ആ ദേഷ്യത്തിൽ ഫാനിൽ തൂങ്ങി മരിക്കുകയാണുണ്ടായതെന്നും വീട്ടിൽനിന്നും തയ്യൽ ജോലി ചെയ്യുന്ന ഭർത്താവ് ബൽറാം ജാദവ് മൊഴി നൽകിയതായി എയ്‌റോഡ്രാം പോലീസ് പറഞ്ഞു. 15 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പോസ്റ്റ്‌മോർട്ടം നടത്തിയെന്നും സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെയും മറ്റും മൊഴി എടുത്ത് വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് പ്രതികരിച്ചു.
ഗുസ്തി താരങ്ങളെ പിന്തുണച്ച് സാനിയ മിർസയും; പി.ടി ഉഷയിൽനിന്ന് ഇത്ര പരുക്കൻ സമീപനം പ്രതീക്ഷിച്ചില്ലെന്ന് താരങ്ങൾ
ന്യൂഡൽഹി - ലൈംഗികാരോപണം ഉയർന്ന ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായിരുന്ന ബ്രിജ്ഭൂഷൻ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാനിയ മിർസ രംഗത്ത്. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചയാണിത്. പല കുറി രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നും ഇന്ത്യയുടെ മുൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ പ്രതികരിച്ചു.
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര അടക്കമുള്ളവരും രംഗത്തുവന്നു. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.
ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പിക്കെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
വനിത താരമായിട്ടും തങ്ങളെ കേൾക്കാൻ പി.ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ല, സമാധാനപരമായി പ്രതിഷേധിക്കുന്നു. സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി.ടി ഉഷ. മൂന്ന് മാസമായി നീതിക്കായി പോരാടുന്നു എന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കി. പി.ടി ഉഷയിൽനിന്ന് ഇത്ര പരുക്കൻ സമീപനം പ്രതീക്ഷിച്ചില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ പ്രതികരിച്ചു. പ്രത്യേകിച്ചും പ്രസ്തുത പദവിയിൽ ഇരിക്കുമ്പോൾ ഉഷയിൽനിന്നും പിന്തുണയാണ് പ്രതീക്ഷിച്ചത്. പക്ഷേ, അവർ മാറിപ്പോയെന്ന് പുനിയ ചൂണ്ടിക്കാട്ടി.