Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനിക്കെതിരെ കുറ്റം ചുമത്തി

ദുബായ്- ലിഫ്റ്റില്‍വെച്ച് 14 കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാക്കിസ്ഥാനിക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി. പി.ആര്‍.ഒ ആയി ജോലി നോക്കുന്ന പാക്കിസ്ഥാനിക്കെതിരെ ഫെബ്രുവരി 14-ന് അല്‍ റഫാ പോലീസ് സ്റ്റേഷനിലാണ് പരാതി ഫയല്‍ ചെയ്തിരുന്നത്.
ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി പബ്ലിക് പ്രോസിക്യൂഷന്‍ ഉന്നയിച്ച പീഡന ആരോപണം നിഷേധിച്ചു.
ബര്‍ദുബായ് മെട്രോ സ്‌റ്റേഷനില്‍വെച്ചാണ് പ്രതി തന്റെ പിന്നാലെ കൂടിയതെന്ന് സ്‌കൂള്‍ വിദ്യാര്‍ഥി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സമീപത്തെ ഷോപ്പിംഗ് സെന്ററില്‍ പോകാന്‍ എങ്ങനെ മെട്രോ സ്‌റ്റേഷനു പുറത്തു കടക്കാമെന്നു ചോദിച്ചുകൊണ്ടാണ് പാക്കിസ്ഥാനി സമീപിച്ചത്. തുടര്‍ന്ന് അക്കാദമിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന ബാലനെ പിന്തുടരുകായിരുന്നു.
ഏതു രാജ്യക്കാരനാണെന്ന് ചോദിച്ച പാക്കിസ്ഥാനി താന്‍ മസാജ് സെന്ററിലാണ് ജോലി ചെയ്യുന്നതെന്നും ബോസ് ഇന്ത്യക്കാരനാണെന്നും പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലിഫ്റ്റില്‍ കയറിയപ്പോള്‍ പിന്നാലെ കയറിയ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ഥി നല്‍കിയ മൊഴി.
ലിഫ്റ്റ് തനിക്ക് ഇറങ്ങേണ്ട നിലയിലെത്തിയപ്പോള്‍ പ്രതിയെ തള്ളിമാറ്റിയാണ് പുറത്തിറങ്ങിയത്. രാത്രി 9.15 ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ഥി സംഭവം പറഞ്ഞതെന്ന് ബിസിനസുകാരിയായ മാതാവ് പറഞ്ഞു. സംഭവം നടന്ന കെട്ടിടത്തിലെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടി ലിഫ്റ്റില്‍നിന്നിറങ്ങി ഭയന്നോടുന്നത് കാണാമായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ ഈ ദൃശ്യവും തെളിവായി ഹാജരാക്കിയിട്ടുണ്ട്.
കുട്ടിയുമായി സംസാരിച്ചതല്ലാതെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചിട്ടില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കേസില്‍ അടുത്ത മാസം നാലിന് കോടതി വിധി പറയും.

Latest News