Sorry, you need to enable JavaScript to visit this website.

പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന്  പണിമുടക്കും, നേരിടുമെന്ന് മുഖ്യമന്ത്രി മമത 

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കും. ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം സമരത്തെ നേരിടാന്‍ ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
2020ല്‍ ആറാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനുശേഷം 32 ശതമാനം ഡിഎ കുടിശ്ശികയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സംഘടനകള്‍ സംയുക്ത പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഭീഷണിയെ അവഗണിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത ഫോറം പ്രതിനിധികള്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച അവധി അനുവദിക്കില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. മെഡിക്കല്‍ ലീവുകള്‍, കുടുംബത്തിലെ മരണം, ഗുരുതരമായ അസുഖം, ശിശു സംരക്ഷണം, പ്രസവം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് അവധിയെടുത്തവര്‍ക്ക് വിജ്ഞാപനം ബാധകമല്ല. വെള്ളിയാഴ്ച ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും വിശദീകരണം തൃപ്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ധനകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
''തലവെട്ടിയാലും'' സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ക്ഷാമബത്ത നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. മാര്‍ച്ച് 6 ന് നടന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രതികരണം. ജീവനകാര്‍ക്ക് മറ്റ് സംസ്ഥാനങ്ങളെക്കാളും കേന്ദ്ര ജീവനകാരേക്കാളും കൂടുതല്‍ അവധി ലഭിക്കുന്നുണ്ട്. അതുകൊണ്ട് തൃപ്തിപ്പെടണമെന്നും മമത നിയമസഭയില്‍ പ്രസ്താവിച്ചു.

Latest News