Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയിൽ ചേർന്നാൽ സി.ബി.ഐ കേസുണ്ടാകില്ലെന്ന് കെജ്‌രിവാൾ, ദൽഹിയിൽ പുതിയ മന്ത്രിമാർ

ന്യൂദൽഹി-ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ തന്റെ സർക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പിയിൽ ചേരാൻ മനീഷ് സിസോദിയ തയ്യാറായിരുന്നുവെങ്കിൽ കേസും അറസ്റ്റും ഉണ്ടാകുമായിരുന്നില്ലെന്നും സിസോദിയ വ്യക്തമാക്കി. മദ്യ കുംഭകോണം ഒരു ഒഴികഴിവാണെന്നും മനീഷ് സിസോദിയ ബി.ജെ.പിയിൽ ചേർന്നാൽ നാളെയോടെ അദ്ദേഹം സ്വതന്ത്രനാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഴിമതി പ്രശ്‌നമല്ല, മന്ത്രിമാർ ചെയ്യുന്ന നല്ല പ്രവൃത്തികൾ നിർത്തലാക്കുകയായിരുന്നു ലക്ഷ്യം. സിസോദിയയുടെ അറസ്റ്റിന് ശേഷം മാധ്യമങ്ങളുമായുള്ള തന്റെ ആദ്യ ആശയവിനിമയത്തിൽ കെജ്‌രിവാൾ പറഞ്ഞു. എ.എ.പിയെ അവസാനിപ്പിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നു. ഞങ്ങൾ പഞ്ചാബ് ജയിച്ചതുമുതൽ അവർക്ക് ഞങ്ങളെ സഹിക്കാൻ കഴിയുന്നില്ല- കെജ്‌രിവാൾ പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലാണ് എഎപിയുടെ ഏറ്റവും മികച്ച പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ, വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ മനീഷ് സിസോദിയ മുഴുവൻ വിദ്യാഭ്യാസ മാതൃകയെയും മാറ്റിമറിച്ചുവെന്നും പറഞ്ഞു. അവർ ഇന്ത്യയുടെ അഭിമാനം വർധിപ്പിച്ചു-കെജ്‌രിവാൾ പറഞ്ഞു.
അതേസമയം, ദൽഹി നിയമസഭാംഗങ്ങളും ആം ആദ്മി പാർട്ടി നേതാക്കളുമായ സൗരഭ് ഭരദ്വാജും അതിഷിയും മന്ത്രിമാരാകുമെന്ന് റിപ്പോർട്ട്. അഴിമതിക്കേസുകളിൽ ജയിലിൽ കഴിയുന്ന മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടർന്നാണ് ഇരുവരെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയ്ക്ക് ശുപാർശ കൈമാറിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ആം ആദ്മി പാർട്ടിയുടെ മുഖ്യ വക്താവായ സൗരഭ് ഭരദ്വാജ്, മൂന്ന് തവണ എം.എൽ.എയായിരുന്നു. നിലവിൽ ദൽഹി ജല ബോർഡ് വൈസ് ചെയർമാനുമാണ്. അതിഷി നിലവിൽ കൽക്കജിയിൽ നിന്നുള്ള എം.എൽ.എയാണ്. 18 വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന ദൽഹി ഉപമുഖ്യമന്ത്രി സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും ചൊവ്വാഴ്ച വൈകിട്ടാണ് രാജിവച്ചത്. അഴിമതിക്കേസുകളിൽ അറസ്റ്റിലായിട്ടും രണ്ട് മന്ത്രിമാരും എന്തുകൊണ്ടാണ് കാബിനറ്റ് പദവിയിൽ തുടരുന്നതെന്ന ചോദ്യം ബി.ജെ.പി ഉന്നയിച്ചിരുന്നു. മദ്യനയ അഴിമതിക്കേസിൽ സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കാതിരുന്ന സുപ്രീം കോടതി ദൽഹി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു രാജി. ആരോപണങ്ങളിൽ സത്യമില്ലെന്ന് തെളിയുന്നത് വരെ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുമെന്ന് രാജിക്ക് ശേഷം സിസോദിയ അറിയിച്ചു. രാജിവച്ച തീരുമാനം കുറ്റബോധം മൂലമല്ലെന്നും ഭരണപരമായ നടപടിയാണെന്നുമാണ് എ.എ.പി നിലപാട്.
കള്ളപ്പണ ആരോപണം സംബന്ധിച്ച കേസിൽ, കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. പുതിയ മന്ത്രിയെ നിയമിക്കുന്നതിന് പകരം, ആരോഗ്യം, ആഭ്യന്തരം, വ്യവസായം എന്നിവയുൾപ്പെടെ ജെയിൻ കൈകാര്യം ചെയ്തിരുന്ന ഏഴ് വകുപ്പുകളും ഉപമുഖ്യമന്ത്രിയായ സിസോദിയയ്ക്ക് കൈമാറിയിരുന്നു. കൂടാതെ, ധനകാര്യം, ആസൂത്രണം, വിദ്യാഭ്യാസം, ആരോഗ്യം, പവർ ടൂറിസം, പൊതുമരാമത്ത് എന്നിവയുൾപ്പെടെ 11 വകുപ്പുകളും സിസോദിയ കൈകാര്യം ചെയ്തിരുന്നു. സത്യേന്ദർ ജെയിൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മന്ത്രി രാജ്കുമാർ ആനന്ദ് ആണ് വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. വൈദ്യുതി, ജലവിതരണ വകുപ്പുകളുടെ ചുമതല കൈലാഷ് ഗെഹ്ലോട്ടിനാണ്.
 

Latest News